ചൈനയില്‍ വീണ്ടും കൊറോണ പടർന്ന് പിടിക്കുന്നു,നിയന്ത്രണങ്ങൾ ശക്തമാക്കി

ബെയ്ജിങ്: ഒരിടവേളയ്‌ക്ക് ശേഷം ചൈനയില്‍ വീണ്ടും കൊറോണ വ്യാപനം രൂക്ഷമാകുന്നു. ഇതോടെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിയണന്ത്രണങ്ങള്‍ കടുപ്പിച്ചു.

3,400 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊറോണ ബാധ സ്ഥിരീകരിച്ചതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

രാജ്യത്തെ 18 പ്രവിശ്യകളില്‍ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ പുതിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. രാജവ്യാപകമായി രോഗികളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഷാങ്ഹായില്‍ സ്‌കൂളുകള്‍ അടച്ചു. ഷെന്‍ഷെന്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ജിലിന്‍ നഗരത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 2,200 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തരകൊറിയയോട് ചേര്‍ന്ന യാന്‍ചി നഗരത്തിലെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. നീണ്ട ഇടവേളക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വൈറസ് വ്യാപനത്തെ തുടര്‍ന്ന് 90 ലക്ഷം ജനസംഖ്യയുള്ള ചൈനീസ് നഗരത്തില്‍ കഴിഞ്ഞ ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ചൈനയുടെ വടക്ക് കിഴക്കന്‍ നഗരമായ ചാങ്ചുനിലാണ് ലോക്ക്ഡൗണ്‍. ഇവിടേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായും റദ്ദാക്കി.

അതേസമയം ഹോങ്കോങ്ങിലും അതിരൂക്ഷ കൊറോണ വ്യാപനമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്നുലക്ഷം പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം 32,000 പേര്‍ക്ക് ഹോങ്കോങ്ങില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. 190 മരണവും റിപ്പോര്‍ട്ട് ചെയ്തു.