96 ലോക്സഭാ മണ്ഡലം, 17.7 കോടി വോട്ടർമാർ, 1717 സ്ഥാനാർഥികൾ; നാലാം ഘട്ടം വിധിയെഴുതുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. വോട്ടെടുപ്പിന്റെ എല്ലാ സന്നാഹങ്ങളും തയ്യാറായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.96 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 17.7 കോടി ജനങ്ങളാണ് ഇന്ന് വിധി നിര്‍ണയിക്കാന്‍ തയ്യാറെടുക്കുന്നത്. ആന്ധ്രപ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലെ പോളിങ് സ്‌റ്റേഷനുകളും സജ്ജമാണ്.ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലേക്ക് മാത്രമല്ല, ആന്ധ്രപ്രദേശിലെ 175 മണ്ഡലങ്ങളിലെയും ഒഡീഷയിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയായിരിക്കും വോട്ടെടുപ്പ്. വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി തെലങ്കാനയിലെ പോളിങ്ങ് സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. ആകെ 1717 സ്ഥാനാര്‍ഥികളാണ് 96 മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടുന്നത്. 8.97 കോടി പുരുഷന്മാരും 8.73 കോടി സ്ത്രീകളും വിധി നിര്‍ണയിക്കും. 85 വയസിന് മുകളിലുള്ള 12.49 ലക്ഷം വോട്ടര്‍മാരും, ഭിന്നശേഷിക്കാരായ 19.99 ലക്ഷം പേരും വീടുകളിലിരുന്ന് വോട്ട് ചെയ്യും. 19 ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരെയാണ് വോട്ടെടുപ്പ് സുഗമമാക്കാന്‍ സജ്ജമാക്കിയത്