കുടിവെള്ളം മുതൽ മരുന്നിനുവരെ വില കൂടും,നാളെ മുതൽ ജനജീവിതം കൂടുതൽ ദുസ്സഹമാകും

തിരുവനന്തപുരം: അവശ്യസാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില വര്‍ദ്ധിക്കുന്നത് ഏപ്രില്‍ ഒന്ന് മുതലുള്ള ജനജീവിതം കൂടുതല്‍ ദുസഹമാക്കും.

കുടിവെള്ളത്തിനും (Drinking Water) മരുന്നിനും (medicines) വില കൂടും. ഇത് ഭൂനികുതിയും ഭൂമിയുടെ രജിസ്ട്രേഷന്‍ (Land Registration) നിരക്കും ഭൂമിയുടെ ന്യായവിലയും കൂടും. ഡീസല്‍ വാഹനങ്ങളുടെ വിലയും രജിസ്ട്രേഷന്‍ പുതുക്കല്‍ നിരക്കും കൂടും. ഇത് കൂടാതെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബസ്, ഓട്ടോ-ടാക്സി നിരക്ക് വര്‍ദ്ധനയും ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും.

കുടിവെള്ളത്തിന് വലിയ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇത് സാധാരണക്കാരുടെ മാസ ബജറ്റ് താളംതെറ്റിക്കും. ആയിരം ലിറ്റര്‍ മുതല്‍ പതിനയ്യായിരം ലിറ്റര്‍ വരെ ഉപയോഗിക്കുന്ന 36 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് വിലവര്‍ദ്ധനവ് കൂടുതല്‍ ബാധിക്കുക. ആയിരം ലിറ്ററിന് 4.20 പൈസ നല്‍കിയിരുന്ന സ്ഥാനത്ത് ഇനി 4.41 പൈസ നല്‍കണം.

സാധാരണക്കാരെ സാരമായി ബാധിക്കുന്ന മറ്റൊന്നാണ് മരുന്നുകളുടെ വില വര്‍ദ്ധനവ്. ഏകദേശം നാല്‍പ്പതിനായിരത്തോളം മരുന്നുകള്‍ക്കാണ് ഏപ്രില്‍ ഒന്നു മുതല്‍ വില കൂടുന്നത്. പനി വന്നാല്‍ കഴിക്കുന്ന പാരസെറ്റമോള്‍ മുതല്‍ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവയ്ക്ക് ഉള്‍പ്പടെ നിത്യവും ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയും കൂടിയിട്ടുണ്ട്. ഇതും കുടുംബ ബജറ്റ് താളംതെറ്റിക്കാന്‍ ഇടയാക്കും.

ഈ സാമ്ബത്തികവര്‍ഷം മുതല്‍ ഭൂനികുതിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ആര്‍ അഥവാ 2.47 സെന്‍റ് അടിസ്ഥാനമാക്കിയാണ് ഭൂനികുതി കണക്കാക്കുന്നത്. പഞ്ചായത്തില്‍ 8.1 ആര്‍ വരെയും നഗരസഭകളില്‍ 2.43 ആര്‍ വരെയും കോര്‍പറേഷനുകളില്‍ 1.62 ആര്‍ വരെയും ഭൂനികുതി ഇരട്ടിയാകും. ഭൂനിയുടെ ന്യായവിലയും വര്‍ദ്ധിക്കും. ഇതിന് അനുസൃതമായി രജിസ്ട്രേഷന്‍ നിരക്കും സ്റ്റാംപ് ഡ്യൂട്ടിയും വര്‍ദ്ധിക്കും.സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഹരിത നികുതി നടപ്പിലാകുന്നതോടെ ഡീസല്‍ വാഹനങ്ങള്‍ക്കും വില കൂടും. ഓട്ടോറിക്ഷകള്‍ ഒഴികെയുള്ള ഡീസല്‍ വാഹനങ്ങള്‍ക്കാണ് ഹരിത നികുതി ബാധകമാകുക. ചെറു കാറുകള്‍ക്ക് ആയിരവും ഇടത്തരം വാഹനങ്ങള്‍ക്ക് 1500 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 2000 രൂപയുമാണ് ഹരിത നികുതി. പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള നിരക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനുള്ള നിരക്കും ഏപ്രില്‍ 1 മുതല്‍ കൂടും.