മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതൽ അധികാരം നല്‍കി സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷാ നിയമം പ്രകാരമുള്ള അധികാരം നല്‍കി സുപ്രീംകോടതി ഇടക്കാല ഉത്തരവ്.ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിക്കുന്നത് വരെയാണ് അധികാരം.കേരളവും തമിഴ്നാടും മേല്‍നോട്ട സമിതിയുമായി സഹകരിക്കണം.പ്രാദേശിക ജനതയുടെ ആശങ്കകളിലും പരാതികളിലും സമിതിക്ക് ഇടപെടാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേരളത്തിലെയും തമിഴ്നാട്ടിലെയും ഓരോ സാങ്കേതിക വിദഗര്‍ സമിതിയുടെ ഭാഗമാകും. ഡാമിന്‍്റെ മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്നും
ദേശീയ സുരക്ഷ അതോറിറ്റി എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കണമെന്നും കോടതി വിധിയില്‍ പറഞ്ഞു. അതുവരെ ഡാമിന്‍്റെ പൂര്‍ണ മേല്‍നോട്ട ചുമതല സമിതിക്കായിരിക്കുമെന്നും ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്‍്റെ ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് സിടി രവികുമാര്‍, ജസ്റ്റിസ് എ.എസ്.ഓഖ എന്നിവരും ബെഞ്ചില്‍ അംഗങ്ങളായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ 2021-ല്‍ പാസാക്കിയ ഡാം സേഫ്റ്റി ബില്ലിന്‍്റെ അടിസ്ഥാനത്തിലാണ് ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിക്കുന്നത്. സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി ഇരു സംസ്ഥാനങ്ങളും സഹകരിക്കണമെന്നും സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാതിരിക്കുന്നത് കോടതി നടപടികള്‍ വിളിച്ചു വരുത്തുന്നതിന് കാരണമാകുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്കാണ് സമിതിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും നടപ്പാക്കാനുമുള്ള ഉത്തരവാദിത്തം. താല്‍ക്കാലിക ഉത്തരവാണ് കോടതി പുറപ്പെടുവിച്ചതെന്നും വീണ്ടും തര്‍ക്കം ഉണ്ടാവുകയാണെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും വിധിയിലുണ്ട്