ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചു

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചു. ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് രാജി. കൊളംബോയില്‍ സമരക്കാരെ ഇന്ന് മഹീന്ദ അനുകൂലികള്‍ ആക്രമിച്ചിരുന്നു.

പ്രതിപക്ഷ നേതാവിന് നേരെയും ആക്രമണമുണ്ടായി. പിന്നാലെ രാജ്യത്താകെ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷമുണ്ടായ സമരവേദിയില്‍ സൈന്യത്തെ വിന്യസിച്ചു.

സാമ്ബത്തിക, രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ശ്രീലങ്കയില്‍ ജനരോഷം തണുപ്പിക്കാന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സ ഉടന്‍ രാജിവച്ചേക്കുമെന്ന് സൂചനകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

വെള്ളിയാഴ്ച പ്രസിഡന്റ് ഗോതബയ രാജപക്സയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക ക്യാബിനറ്റ് യോഗത്തില്‍ ഗോതബയ തന്നെ മഹിന്ദയോട് രാജി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഏതാനും മന്ത്രിമാരും ഗോതബയയെ പിന്തുണച്ചതോടെ താന്‍ രാജിയ്ക്ക് തയാറാണെന്ന് മഹിന്ദ അറിയിച്ചെന്നും തിങ്കളാഴ്ച രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ക്യാബിനറ്റ് യോഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ഏതാനും ശ്രീലങ്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.