കുതിച്ചുയർന്നു ടിപിആര്‍ ഓണാഘോഷങ്ങള്‍ക്ക് ശേഷം കൊവിഡ് ഉയരുമോ?ആശങ്കയിൽ ആരോഗ്യപ്രവര്‍ത്തകര്‍

ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമോ എന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

നിയന്ത്രണങ്ങളിലും ഇളവുകളിലും നാളത്തെ അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും. ടിപിആര്‍ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നുള്ളതാണ് ആശ്വാസകരം.

സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും പരിശോധനകളും വാക്സീനേഷനും കുറയുകയാണ്. എന്നാല്‍ ടിപിആര്‍ കുത്തനെ ഉയരുന്നു. ഓണാഘോഷങ്ങള്‍ കഴിയും മുമ്ബേ പുറത്തുവരുന്ന കണക്കുകള്‍ കേരളത്തിന് ഒട്ടും ആശാവഹമല്ല. രണ്ട് ലക്ഷത്തിന് അടുത്ത് പരിശോധനകള്‍ നടന്നിരുന്ന കേരളത്തില്‍ ഇന്നലെ നടന്നത് വെറും 96,481 പരിശോധനകളാണ്.

അഞ്ച് ശതമാനത്തിലേക്ക് എങ്കിലും ടിപിആര്‍ കുറയ്ക്കണമെന്ന് ലക്ഷ്യമിട്ടിരുന്നിടത്ത് ഇന്നലെ ടിപിആര്‍ കുതിച്ചുയര്‍ന്നത് 17.73 ശതമാനത്തിലേക്കാണ്. 30,000 ല്‍ താഴെ മാത്രമാണ് ഇന്നലെ നല്‍കാനായ വാക്സീന്‍. ഓണത്തിനുണ്ടായ തിരക്കും ഇതിലൂടെയുള്ള വ്യാപനവും മൂലം ഇനിയുള്ള ദിവസങ്ങളില്‍ കണക്കുകള്‍ ഉയരാനിടയുണ്ട്.

അതേസമയം ആശ്വാസത്തിന്റേതായ ചില വിവരങ്ങളുമുണ്ട്. 1,78,000 ത്തിലേറെ ആക്ടീവ് കേസുകളുള്ളപ്പോഴും 73 ശതമാനത്തോളം ഐസിയു കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. രോഗവ്യാപനത്തിടയിലും ഗുരുതരമായി രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് ആശ്വാസകരമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്ന സാഹചര്യത്തില്‍ നാളത്തെ അവലോകന യോഗത്തില്‍ കുടുതല്‍ ഇളവകളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. നിലവിലെ ഇളവുകള്‍ വെട്ടിച്ചുരുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.