അതിതീവ്രമഴ തുടരുന്നു; ഏഴ് ഡാമുകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുണ്ടള, മൂഴിയാര്‍, പെരിങ്ങല്‍കുത്തി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മീങ്കര, മംഗലം ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

മീങ്കര ഡാമിന്‍റെ സ്പില്‍വെ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത. മീങ്കര ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ മീങ്കര ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത ഉണ്ടെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഗായത്രിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 155.66 മീറ്ററാണ്. പരമാവധി സംഭരണശേഷി 156.36 മീറ്ററാണ്.

പാലക്കാട് ജില്ലയില്‍ രണ്ട് ഡാമുകള്‍ ഇന്ന് തുറക്കും. പോത്തുണ്ടി , കാഞ്ഞിരപ്പുഴ ഡാമുകളുടെ സ്പില്‍വേ ഷട്ടറുകള്‍ ആണ് 12 മണിയോടെ തുറക്കുക. പോത്തുണ്ടിപ്പുഴ, , കുന്തിപ്പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം. കാഞ്ഞിരപ്പുഴ ഡാമിന്‍്റെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വിതം ഉയര്‍ത്തും. ഡാമിലേക്ക് നീരോഴുക്ക് കൂടിയ സാഹചര്യത്തില്‍ ജലനിറപ്പ് ക്രമീകരിക്കാന്‍ ആണ് നടപടി.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റ് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. മഴക്കെടുതിയില്‍ ഇന്ന് നാല് പേരാണ് മരിച്ചത്. കണ്ണൂര്‍ പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടര വയസുകാരിയടക്കം രണ്ട് പേരുടെ മൃ‍തദേഹം കണ്ടെത്തി. മലവെള്ളപ്പാച്ചിലിലാണ് രാജേഷും രണ്ടരവയസുകാരി നുമ തസ്‌ലീന മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കൂട്ടിക്കലില്‍ ഒഴുക്കില്‍പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു. കോതമംഗലം കുട്ടമ്ബുഴ ഉരുളന്‍ തണ്ണിയില്‍ കാണാതായ പൗലോസിന്‍റെ മൃതദേഹം കണ്ടെത്തി. ഇതോടെ മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ മരണം പത്തായി.