ക്ഷീരകര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി കാലിത്തീറ്റ പ്രഖ്യാപനത്തിലൊതുങ്ങി

ഇടുക്കി: ക്ഷീരകര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി കാലിത്തീറ്റ പ്രഖ്യാപനത്തിലൊതുങ്ങിയെന്ന് ആക്ഷേപം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഡയറി ഡിപ്പാര്‍ട്ട്മെന്‍റ് വഴി വിതരണം ചെയ്യുമെന്ന് അറിയിച്ച കാലിത്തീറ്റയാണ് അഞ്ചു മാസമായിട്ടും ലഭിക്കാത്തത്. അപേക്ഷ ഏപ്രിലില്‍ സ്വീകരിച്ചെങ്കിലും മുഖ്യമന്ത്രി വിതരണം നടത്തുമെന്നറിയിച്ച ആഗസ്റ്റില്‍ കിട്ടിയില്ല. പ്രതീക്ഷയില്‍ കാത്തിരുന്ന പല സംഘങ്ങളും ഒരുമാസമായി വേറെ കാലിത്തീറ്റ എടുത്ത് വിതരണം ചെയ്തിട്ടില്ല. ഒരോ ദിവസവും കാലിത്തീറ്റ വരുമെന്ന് പ്രതീക്ഷിച്ച്‌ കാത്തിരുന്ന ക്ഷീരകര്‍ഷകര്‍ രൊക്കം പണം നല്‍കി പൊതുവിപണിയില്‍നിന്ന് വാങ്ങേണ്ട ഗതികേടിലാണ്. കാലിത്തീറ്റ വിലയുടെ മൂന്നിലൊന്ന് തുകയാണ് സബ്സിഡി നല്‍കുന്നത്.

അനുവദിച്ച ഒരോ ചാക്കിനും കര്‍ഷകന്‍ 800രൂപ നല്‍കണം. സംഘങ്ങളില്‍നിന്ന് എടുക്കുന്ന കാലിത്തീറ്റ വില ഗഡുക്കളായി പാല്‍വിലയില്‍നിന്ന് പിടിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമുണ്ടായിരുന്നു. സംഘങ്ങളില്‍ ഒരുമാസം തന്നെ മൂന്നുപ്രാവശ്യം ലോഡ് എത്തുമായിരുന്നു. വിവിധ ക്ഷീരസംഘങ്ങളില്‍ അതുകൊണ്ട് സൗജന്യ കാലിത്തീറ്റ പ്രതീക്ഷിച്ച്‌ മറ്റു കാലിത്തീറ്റകള്‍ എടുക്കാത്തതിനാലാണ് പ്രതിസന്ധി രൂക്ഷമാണ്.

കന്നുകാലികള്‍ക്ക് കാലിത്തീറ്റ കൃത്യമായി നല്‍കാന്‍ കഴിയാത്തത്് പാല്‍ ഉല്‍പാദനത്തെയും ബാധിച്ചിട്ടുണ്ട്. അതേസമയം, സബ്സിഡി നല്‍കി വിതരണം ചെയ്യുന്ന കാലിത്തീറ്റ പ്രത്യേകം ചാക്കിലാക്കി മാറ്റി നിറക്കേണ്ടി വരുന്നതുകൊണ്ടാണ് കാലതാമസമെന്നാണ് മില്‍മ ഫീഡ്സ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ഹൈറേഞ്ചിലെ ക്ഷീരകര്‍ഷകരോട് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനീതിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ക്ഷീരകര്‍ഷകരുടെ ആവശ്യം.

Leave a Reply