അനധികൃത ലോൺ ആപ്പുകൾ നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍.

മുംബൈ: രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍.

നിയമവിധേയമായല്ലാതെ പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളെ തടയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഇതിനായി ആദ്യം നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാനാണ് നീക്കം നടത്തുന്നത്. പട്ടിക തയ്യാറാക്കാന്‍ ആര്‍ബിഐയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി, ആപ്പ് സ്റ്റോറുകളില്‍ നിന്ന് മറ്റെല്ലാ നിയമ വിരുദ്ധ ആപ്പുകളും നീക്കാന്‍ നടപടിയെടുക്കും. ഇക്കാര്യം ഉറപ്പു വരുത്താന്‍ ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോണ്‍ നല്‍കുമ്ബോള്‍ ബാങ്കുകള്‍ക്കും ഇടപാടുകാരുമിടയില്‍ ഇടനില നില്‍ക്കാന്‍ മാത്രമാണ് ലോണ്‍ ആപ്പുകള്‍ക്ക് അനുമതിയുള്ളത്. ഇങ്ങനെ നിയമപരമായി പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. സ്വന്തം നിലയ്ക്ക് പണം നല്‍കുന്ന ആപ്പുകളെ നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും.

ആപ്പുകള്‍ മറയാക്കുന്ന ധനകാര്യ സ്ഥാപനങ്ങളുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇഡി അടക്കം കേന്ദ്ര ഏജന്‍സികള്‍ ആപ്പുകള്‍ക്കെതിരായ അന്വേഷണം ശക്തമാക്കണമെന്നും ധനകാര്യമന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തത്.

സര്‍പേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പുകളുടെ ബെഗളൂരു ഓഫീസില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. നിയമവിരുദ്ധമായി നടത്തുന്ന ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായായി ആയിരുന്നു നടപടി. ചൈനീസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വ്യാപാരി ഐഡികളിലും ബാങ്ക് അക്കൗണ്ടുകളിലും സൂക്ഷിച്ചിരുന്ന 17 കോടി രൂപയുടെ ഫണ്ട് റെയ്ഡുകളില്‍ പിടിച്ചെടുത്തതായി ഫെഡറല്‍ അന്വേഷണ ഏജന്‍സി പിന്നീട് വ്യക്തമാക്കി.

ഓണ്‍ലൈന്‍ ആയി വായ്പ നല്‍കി പൊതുജനങ്ങളെ കൊള്ളയടിക്കുന്നതിലും ഉപദ്രവിക്കുന്നതിലും പങ്കാളികളായ നിരവധി സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവര്‍ക്കെതിരെ ബെംഗളൂരു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഭിച്ച 18 എഫ്‌ഐആറുകളെ അടിസ്ഥാനമാക്കിയാണ് അന്വേഷണമാക്കിയാണ് ഇഡി അന്വേഷണം നടത്തുന്നത്.

ഓഗസ്റ്റില്‍ ദില്ലി പൊലീസും അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി രംഗത്തെത്തിയിരുന്നു. 22 പേരെ അറസ്റ്റ് ചെയ്ത ദില്ലി പൊലീസ് നിന്നും നാല് ലക്ഷം രൂപയും പടികൂടിയിരുന്നു. കര്‍ണാടക, മഹാരാഷ്ട്ര,യുപി എന്നിവിടങ്ങില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ദില്ലിയിലും പരിശോധനയും അറസ്റ്റും ഉണ്ടായത്.