ഓരോ 10 വർഷത്തിലും ആധാർ പുതുക്കാം; വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ

ദില്ലി: ഉപയോക്താക്കളുടെ ആധാര്‍ കാര്‍ഡ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ച്‌ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ).

ഓരോ 10 വര്‍ഷത്തിലും ബയോമെട്രിക് ഡാറ്റ സ്വമേധയാ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുമെന്ന് യുഐഡിഎഐ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍, 5 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇനി മുതല്‍ ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ബാധകമാകും. 10 വര്‍ഷത്തിലൊരിക്കല്‍ അവരുടെ ബയോമെട്രിക്‌സ്, ഡെമോഗ്രാഫിക്‌സ് തുടങ്ങിയവ അപ്‌ഡേറ്റ് ചെയ്യാന്‍ യുഐഡിഎഐ ആളുകളെ പ്രോത്സാഹിപ്പിക്കും. ഒരു വ്യക്തിക്ക് ഒരു നിശ്ചിത പ്രായം കഴിഞ്ഞാല്‍, അതായത് 70 വയസ്സ് കഴിഞ്ഞാല്‍, പിന്നീട് പുതുക്കേണ്ട ആവശ്യമില്ല.

മേഘാലയ, നാഗാലാന്‍ഡ്, ലഡാക്ക് എന്നിവിടങ്ങളിലെ ഒരു ചെറിയ ശതമാനം ആളുകളെ ഒഴികെ രാജ്യത്തെ ഭൂരിഭാഗം ആളുകള്‍ക്കും ആധാര്‍ ഉണ്ട്. “എന്‍ആര്‍സി (നാഷണല്‍ സിറ്റിസണ്‍സ് ഓഫ് സിറ്റിസണ്‍സ്) പ്രശ്നം കാരണം എന്‍റോള്‍മെന്റ് വൈകിയാണ് മേഘാലയയില്‍ ആരംഭിച്ചത്. നാഗാലാന്‍ഡിലും ലഡാക്കിലും ചില വിദൂര പ്രദേശങ്ങള്‍ ഇനിയും ആധാര്‍ എന്‍റോള്‍മെന്റ് ചെയ്യാനായി അവശേഷിക്കുന്നു.

യുഐഡിഎഐയ്ക്ക് 50,000-ത്തിലധികം എന്‍റോള്‍മെന്റ് സെന്ററുകളുണ്ടെന്നും ആധാര്‍ ഉടമകളുടെ മൊബൈല്‍ നമ്ബറുകളും വിലാസങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നത് ഉടനെ ആരംഭിക്കും. ഇത് ഡ്യൂപ്ലിക്കേഷന്‍ ഇല്ലാതാക്കാനും ഫണ്ടുകളുടെ ചോര്‍ച്ച തടയാനും പൊതു പണം ലാഭിക്കാനും സഹായിക്കും എന്ന് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറഞ്ഞു. പേപ്പര്‍ രഹിതവും ലാഭിക്കുന്നതും ലക്ഷ്യമിട്ടുള്ള വ്യോമയാന മന്ത്രാലയത്തിന്റെ ഡിജിയാത്ര ആധാറുമായി ബന്ധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുട്ടികള്‍ക്കുള്ള ആധാര്‍ എന്‍റോള്‍മെന്‍റ് സമയത്ത് രക്ഷാകര്‍ത്താവ് അല്ലെങ്കില്‍ ഗാര്‍ഡിയന്‍ ഉണ്ടായിരിക്കണം. കൂടാതെ കുട്ടികളുടെ ആധാറിനെ സാധാരണ ആധാറില്‍ നിന്ന് വേര്‍തിരിക്കുന്നതിന് ഇത് നീല നിറത്തിലായിരിക്കും നല്‍കുക.