സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ

സിപിഎം നേതാവും ചെങ്ങന്നൂര്‍ എംഎല്‍എയുമായ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. അന്വേഷണ ഏജന്‍സികള്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനു പിന്നാലെയാണ് വീണ്ടും മന്ത്രിക്കസേരയിലേക്ക് എത്തുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്. സത്യപ്രതിജ്ഞയുടെ തീയതി മുഖ്യമന്ത്രി നിശ്ചയിക്കും. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് സൂചന. ഗവര്‍ണറുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും തീയതി നിശ്ചയിക്കുക.

ഭരണഘടനയെ അവഹേളിച്ചതിന്റെ പേരിലായിരുന്നു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്. ജൂലായ് മൂന്നിനായിരുന്നു മല്ലപ്പള്ളിയില്‍ വിവാദ പ്രസംഗം നടത്തിയത്. ഇതില്‍ ഭരണഘടനയെ കുറിച്ച്‌ നടത്തിയ പരാമര്‍ശമാണ് രാജിയിലേക്ക് എത്തിച്ചത്.


സജി ചെറിയാനെതിരൊയ നിയമപോരാട്ടം തുടരുമെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുമെന്നും പരാതിക്കാരായ ബൈജു നായര്‍ പറഞ്ഞൂ. കേസ് അവസാനിപ്പിക്കാന്‍ പോലീസ് നല്‍കിയ അപേക്ഷയില്‍ കോടതി തീരുമാനം ഇതുവരെ എടുത്തിട്ടില്ല. മാത്രമല്ല, കേസില്‍ പരാതിക്കാരന് നോട്ടീസ് അയച്ചിരിക്കുകയുമാണ്.

സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. തൊഴിലാളികളെ സംബന്ധിച്ച്‌ പ്രസംഗിച്ചുവന്നപ്പോള്‍ വിമര്‍ശനാത്മകമായി ഭരണഘടനയെ പരാമര്‍ശിക്കുകയായിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്. പ്രസംഗത്തില്‍ മനപ്പൂര്‍വം ഭരണഘടനയെ അവഹേളിക്കാന്‍ സജിചെറിയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് പോലീസ് അപേക്ഷയില്‍ പറഞ്ഞിരുന്നത്. സജി ചെറിയാനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.