മലയാളിയുടെ സിനിമാസ്വാദനത്തെ ഹാസ്യരസത്തിന്‍റെ പുതിയ തലങ്ങളിലേക്കുയര്‍ത്തിയ പ്രിയ സംവിധായകൻ സിദ്ദിഖ് അന്തരിച്ചു.
63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം. ഖബറടക്കം ബുധനാഴ്ച എറണാകുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. കടവന്ത്ര ഇൻഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്ബത് മുതല്‍ പൊതുദര്‍ശനമുണ്ടാകും.
ന്യുമോണിയയും കരള്‍ രോഗവും മൂലം ചികിത്സയില്‍ കഴിയുകയായിരുന്ന സിദ്ദിഖിന് അസുഖം കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടായത്.
1986ല്‍ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തില്‍ തിരക്കഥാകൃത്തായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നടനും സംവിധായകനുമായ ലാലുമായി ചേര്‍ന്ന് 1989ല്‍ സംവിധാനം ചെയ്ത ‘റാംജി റാവു സ്പീക്കിങ്’ ആണ് ആദ്യ ചിത്രം. സിദ്ദിഖ്-ലാല്‍ എന്നറിയപ്പെട്ട ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകളെല്ലാം ബോക്സ് ഓഫിസില്‍ വൻ വിജയമായിരുന്നു. ഇൻഹരിഹര്‍ നഗര്‍ (1990), ഗോഡ്ഫാദര്‍ (1991), വിയറ്റ്നാം കോളനി (1992) കാബൂളിവാല (1994) 2 ഹരിഹര്‍ നഗര്‍ തുടങ്ങിയവയാണ് ഹിറ്റ് കൂട്ടുകെട്ടില്‍ പിറന്ന മറ്റു ചിത്രങ്ങള്‍.
ഹിറ്റ്ലര്‍, ഫ്രണ്ട്‌സ് (മലയാളം, തമിഴ്), ക്രോണിക് ബാച്ച്‌ലര്‍, ബോഡി ഗാര്‍ഡ് (മലയാളം, ഹിന്ദി), ലേഡീസ് ആൻഡ് ജെന്റില്‍മാൻ,
ഭാസ്കര്‍ ദ റാസ്കല്‍, ഫുക്രി, ബിഗ് ബ്രദര്‍ എന്നിവയും കാവലൻ, എങ്കള്‍ അണ്ണ, സാധു മിറാൻഡ എന്നീ തമിഴ് ചിത്രങ്ങളുമാണ് സിദ്ദിഖ് തനിച്ച് സംവിധാനം ചെയ്ത ചിത്രങ്ങള്‍. മക്കള്‍ മാഹാത്മ്യം, മാന്നാര്‍ മത്തായി സ്പീക്കിങ്, ഫിംഗര്‍ പ്രിന്‍റ്, കിംഗ് ലയര്‍ എന്നിവയുടെ തിരക്കഥയും നാടോടിക്കാറ്റ്, അയാള്‍ കഥയെഴുതുകയാണ് എന്നിവയുടെ കഥയും സിദ്ദീഖിന്‍റേതാണ്. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, പൂവിന് പുതിയ പൂന്തെന്നല്‍, മാനത്തെ കൊട്ടാരം, ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.

