ഒഡിഷ ട്രെയിന്‍ അപകടത്തില്‍ 207 മരണം; ഞെട്ടലില്‍ രാജ്യം

രാജ്യത്തെ നടുക്കിയ ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 207 മരണം. 900ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറും ഇന്ന് സംഭവസ്ഥലത്തെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ദുരന്തത്തെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന ഗോവ-മുംബൈ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം റദ്ദാക്കി.

കോറമണ്ഡല്‍ എക്‌സ്പ്രസ് ചരക്കുതീവണ്ടിയില്‍ ഇടിച്ചുണ്ടായ അപകടമാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. പാളം തെറ്റിയ ബോഗികള്‍ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇതിലേക്ക് യശ്വന്ത്പൂര്‍ ഹൗറ ട്രെയിനും വന്നിടിച്ചു.

അപകടത്തില്‍ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ തൃശൂര്‍ സ്വദേശികളായ നാലുപേര്‍ക്കും പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.