സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ വികലമാക്കി, നികുതി വാങ്ങി ചെലവ് അടിച്ചേല്‍പ്പിച്ചു, കേന്ദ്രത്തിന്റേത് മനുഷ്യത്വവിരുദ്ധ സമീപനം: മുഖ്യമന്ത്രി

ഡല്‍ഹി: കേരളത്തിന്റെ അവകാശം വികലമാക്കുകയാണ് കേന്ദ്ര സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളില്‍ നിന്ന് നികുതി വാങ്ങി ചെലവുകള്‍ അവർക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.

വൻ ചെലവുകള്‍ സംസ്ഥാനം വഹിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ജന്തർ മന്ദറില്‍ കേരളത്തിന്റെ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.”നികുതിയുടെ 65 ശതമാനവും കേന്ദ്രത്തിന്റെ കീശയിലാണ്. സംസ്ഥാനങ്ങള്‍ക്ക് 35 ശതമാനം മാത്രമാണ് ലഭിക്കുന്നത്. പ്രധാനമായും മൂന്ന് കുറവുകളാണ് കേന്ദ്ര വരുത്തുന്നത്. സംസ്ഥാനങ്ങളുടെ ജി.എസ്.ടി നഷ്ടപരിഹാരം വൈകിക്കുകയാണ്. അതോടൊപ്പം കേരളത്തിന് കേന്ദ്രം നല്‍കേണ്ട വിവിധ തുകകള്‍ വൈകിക്കുകയാണ്. വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയാണ്. കേരളത്തിന് നല്‍കിയ പല ഉറപ്പുകളും ലംഘിക്കുന്നു,””സംസ്ഥാനത്തിന് ഉറപ്പുനല്‍കിയ പല പദ്ധതികളില്‍ നിന്നും കേന്ദ്ര സർക്കാർ പിന്നോട്ടുപോയി. എയിംസ്, കെ-റെയില്‍, ശബരിപാത എന്നിങ്ങനെ നിരവധി പദ്ധതികള്‍ക്ക് അനുമതി വൈകിക്കുന്നു. ഞങ്ങള്‍ എല്ലാ മാർഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടപ്പോഴാണ് ഡല്‍ഹിയിലേക്ക് പ്രതിഷേധവുമായി എത്തിയത്. സമരം നടത്തുന്നത് നിർവ്വാഹമില്ലാത്ത സ്ഥിതി വന്നപ്പോഴാണ്. ബി.ജെ.പി സർക്കാർ സംസ്ഥാനങ്ങളുടെ അധികാരം നഷ്ടപ്പെടുത്തുന്ന രീതിയില്‍ അധികാരങ്ങളിലേക്ക് കൈ കടത്തുകയാണ്,” മുഖ്യമന്ത്രി വിമർശിച്ചു.”കേന്ദ്ര സർക്കാർ അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച്‌ കൂടുതല്‍ ദേശീയ നേതാക്കള്‍ എത്തും. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിത്. സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള ഒരു പുതിയ സമരമാണിത്. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കേന്ദ്രം നടപടികളിലൂടെ വികലമാക്കുകയാണ്. സംസ്ഥാനങ്ങളുടെ നികുതി മുഴുവൻ സ്വീകരിച്ച്‌ ബാധ്യത സംസ്ഥാനങ്ങളുടെ ചുമലില്‍ കെട്ടി വയ്ക്കുകയാണ്,””പാവങ്ങളുടെ വീട് ഔദാര്യമാണ് എന്ന് ബ്രാൻഡ് ചെയ്യുന്നത് അനുവദിക്കാൻ ആവില്ല. ഇത് സംസ്ഥാനം അനുവദിച്ചു നല്‍കില്ല. ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്റെ ജിഎസ്ടി വിഹിതം വൈകുന്നു. കേരളത്തിന് മൂന്ന് തരത്തില്‍ കുറവുകള്‍ വരുന്നുണ്ട്. ഏകപക്ഷീയമായി ധനകാര്യ കമ്മിഷൻ്റെ പരിഗണന വിഷയങ്ങള്‍ തീരുമാനിക്കുന്നു. ഓരോ തവണയും കേരളത്തിൻ്റെ വിഹിതം കുത്തനെ കുറയുന്നു. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയത് സംസ്ഥാനത്തിന് ശിക്ഷയായി മാറുന്നു. നേട്ടത്തിന് ശിക്ഷ, ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസമാണ്,”നാഷണല്‍ കോണ്‍ഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മൻ, സി.പി.എം ദേശീയാദ്ധ്യക്ഷൻ സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയാദ്ധ്യക്ഷൻ ഡി. രാജ, എന്നിവർ കേരള സർക്കാരിന് പിന്തുണയുമായി ജന്തർ മന്ദറിലെത്തി. കറുപ്പണിഞ്ഞാണ് ഡി.എം.കെ പ്രതിനിധിയായ തമിഴ്നാട് ഐ.ടി. മന്ത്രി പളനിവേല്‍ ത്യാഗരാജൻ സമരത്തിനെത്തിയത്.