പക്ഷിപ്പനി ബാധിച്ച്‌ മെക്സികോയില്‍ ഒരാള്‍ മരിച്ചു; വൈറസ് മനുഷ്യരിലെത്തുന്നത് അപൂര്‍വമെന്ന് ലോകാരോഗ്യസംഘടന

വാഷിങ്ടണ്‍: മെക്സികോയില്‍ പക്ഷിപ്പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു. വൈറസിന്റെ H5 N2 വകഭേദം ബാധിച്ചാണ് ഒരാള്‍ മരിച്ചതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിട്ടുണ്ട്.

മനുഷ്യരില്‍ H5 N2 വൈറസ് ഇതിന് മുമ്ബ് ബാധിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതേസമയം, വൈറസ് മൂലം മനുഷ്യർക്ക് അപകടമുണ്ടാകാനുള്ള സാധ്യത വിരളമാണെന്നാണ് ലോകാരോഗ്യസംഘടന അറിയിക്കുന്നത്. പനി, ശ്വാസംമുട്ടല്‍, വയറിളക്കം, ഓക്കാനം തുടങ്ങിയ ലക്ഷങ്ങള്‍ ബാധിച്ച 59കാരനാണ് മെക്സികോ സിറ്റിയില്‍ മരിച്ചത്. ഏപ്രിലിലാണ് ഇയാള്‍ക്ക് ലക്ഷണങ്ങള്‍ തുടങ്ങിയത്. മൂന്നാഴ്ചയായി മറ്റ് അസുഖങ്ങള്‍ മൂലം ഇയാള്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെ പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയായിരുന്നുവെന്ന് രോഗിയുടെ ബന്ധുക്കള്‍ അറിയിച്ചു.

രോഗിക്ക് കിഡ്നി തകരാർ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ഉണ്ടായിരുന്നതായി മെക്സികോ പബ്ലിക് ഹെല്‍ത്ത് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഏപ്രില്‍ 24നാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ രോഗി മരിക്കുകയും ചെയ്തു. പിന്നീട് രോഗിയുടെ സാമ്ബിളുകള്‍ വിശദപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ H5N2 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വൈറസിന്റെ ഉറവിടം എവിടെയാണെന്ന് വ്യക്തമായിട്ടില്ല. മെക്സികോയിലെ ചില ഫാമുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഇവിടെ നിന്നാണോ രോഗം പകർന്നതെന്ന് ഉറപ്പിക്കാനാവില്ലെന്നും ലോകാരോഗ്യ സംഘടനയുടെ അറിയിപ്പിലുണ്ട്.