കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് സെറം ഇന്‍സ്റ്റിറ്യൂട്ട് നിര്‍ത്തിവെച്ചു

ദില്ലി: ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ(ഡിസിജിഐ) നിര്‍ദേശ പ്രകാരം കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് സെറം ഇന്‍സ്റ്റിറ്യൂട്ട് നിര്‍ത്തിവെച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പരീക്ഷണത്തിനായി ആളെ തിരഞ്ഞെടുക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. നിലവില്‍ നടക്കുന്ന വാക്സിന്‍ പരീക്ഷണത്തില്‍ പങ്കുചേര്‍ന്നവരുടെ സുരക്ഷാ നിരീക്ഷണം ശക്തമാക്കണമെന്നും ഡിസിജിഐ നല്‍കിയ നിര്‍ദേശത്തിലുണ്ട്. ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്.

ഇനിയുള്ള ഘട്ടത്തില്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് യുകെയിലേയും ഇന്ത്യയിലേയും ഡാറ്റ ആന്‍റ് സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡില്‍ (ഡിഎസ്‌എംബി) നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ് സമര്‍പ്പിക്കാനും ഡിസിജിഐ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്

നിലവില്‍ ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ രണ്ടും മൂന്നും ക്ലിനിക്കല്‍ പരീക്ഷണഘട്ടത്തിലാണുള്ളത്. ഈ പരീക്ഷണങ്ങള്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചിരുന്നു.

യുകെയില്‍ വാക്സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് കഴിഞ്ഞ ദിവസം അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഓക്സ്ഫഡ്- അസ്ട്രാസെനെക വാക്‌സിന്റെ അവസാനഘട്ട പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്. കൊവിഡ് വാക്സിന്‍റെ പാര്‍ശ്വഫലമാണ് ഈ അജ്ഞാത രോഗമെന്നാണ് സംശയിക്കുന്നത്. യുകെയില്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചിരുന്നെങ്കിലും ഇന്ത്യയില്‍ പരീക്ഷണം തുടരാന്‍ തീരുമാനിച്ചിരുന്നു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടത്തുന്ന പരീക്ഷണങ്ങളില്‍ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ ഇന്ത്യയിലെ പരീക്ഷണങ്ങള്‍ തുടരുകയാണെന്നായിരുന്നു സ്ഥാപന അധികൃതകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഡിസിജിഐ ഇടപെട്ട് പരീക്ഷണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Leave a Reply