ഉലയാത്ത വിശ്വാസം ദൈവം തൻ്റെ സന്ദേശങ്ങൾ ഏല്‌പിക്കുന്നതു വിശ്വസിക്കുന്ന മനുഷ്യരെയാണ്

ഫാ . ജോസഫ് പുത്തൻപുരയ്ക്കൽ

വിശ്വസിക്കുന്ന മനുഷ്യർക്കു ജീവിതത്തിൽ ഏതു പ്രതിസന്ധികളെയും അതിജീവിക്കുവാൻ കഴിയും മോശയും അബ്രാഹവും പ്രവാചകന്മാരുമെല്ലാം ഇതാണു നമ്മെ പഠിപ്പിക്കുന്നത്. വിശ്വാസ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് ഏലിയാ പ്രവാചകൻ.ദൈവത്തിന്റെ വചനത്തിലുള്ള അടിയുറച്ച വിശ്വാസം നാം അദ്ദേഹത്തിൽ കാണുന്നു. നിറവേറുമെന്നു ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളവയെല്ലാം ദൈവം നിശ്ചയിച്ച സമയത്തു നിറവേറുമെന്ന് ഏലിയാ പഠിപ്പിക്കുന്നു. രാജാക്കന്മാരുടെ ഒന്നാം പുസ്‌തകത്തിൽ 17-ഉം 18-ഉം അധ്യായങ്ങളിൽ നാം ഇതു വായിക്കുന്നു. ഒരു പിതാവ് മകനോടു വാഗ്ദാനം ചെയ്യുന്നതുപോലെയാണ് ദൈവത്തിന്റെ വാഗ്ദാനം. അടുത്ത ഞായറാഴ്‌ച ഒരു സമ്മാനം കൊടുക്കാമെന്നു തിങ്കളാഴ്ച്‌ച ഒരു പിതാവ് വാഗ്ദാനം ചെയ്‌താൽ ഞായറാഴ്‌ചവരെ മകൻ ആ വാഗ്‌ദാനപൂർത്തികരണത്തിനായി കാത്തിരിക്കും ബൈബിളിൽ ദൈവം നല്കുന്ന ഓരോ വാഗ്ദ‌ാനവും കാലത്തിന്റെ പൂർണ്ണ തയിൽ നിറവേറുമെന്ന പ്രത്യാശയോടെ നാം കാത്തിരിക്കണാം ലോകം കാണാത്തതും ലോകം കേൾക്കാത്തതും വിശ്വസിക്കുന്ന മനുഷ്യർ കണ്ടെത്തും മഴക്കാറിൻ്റെ സാധ്യത പോലുമില്ലാത്തിടത്തും മഴയുടെ സാധ്യതയെ ഏലിയാ കണ്ടെത്തി, പരാജയങ്ങളുടെ നടുവിൽ വിജയത്തിന്റെ സാധ്യതയും തകർച്ചയുടെ നടുവിൽ വിടുതലിന്റെ സാധ്യതയും മുൾക്കിരീടങ്ങളുടെയിടയിൽ മഹിമയുടെ കിരീടവും നാം കണ്ടെത്തണം. ലോകത്തിന് ഒരിക്കലും കണ്ടെത്താനാവാത്ത ദൈവത്തിൻ്റെ അനന്തസാധ്യതകൾ കാണുന്നതാണ് വിശ്വാസം. അങ്ങനെയുള്ള കാത്തിരിപ്പിൻ്റെ അവസാനം വിശ്വസിച്ചതും പ്രതീക്ഷിച്ചതും നാം കണ്ടെത്തും. വിശ്വസിക്കുന്ന വ്യക്തി തന്റെ പ്രാർത്ഥനയ്ക്കു വ്യക്തമായ ഉത്തരം ലഭിച്ചു കഴിഞ്ഞിട്ടും അദ്ദേഹം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. നമ്മുടെ ജീവിതത്തിൽ കാര്യസാധ്യം നടക്കുന്നതുവരെ പ്രാർത്ഥിക്കും. ആഗ്രഹിച്ച കാര്യം ലഭിച്ചുകഴിഞ്ഞാൽ നാം പ്രാർത്ഥന ഉപേക്ഷിക്കും. ഒരു തെളിവും ഉത്തരവും ദൈവത്തിൽനിന്നു ലഭിക്കാത്തപ്പോഴും വിശ്വസിക്കുന്ന മനുഷ്യൻ ഉറച്ചുനില്ക്കും.അനേകപ്രാവശ്യം തൻ്റെ ദാസനോട് “മഴക്കാറുണ്ടോ” എന്നറിയുവാൻ പ്രവാചകൻ പറഞ്ഞയ്ക്കുന്നു. ‘വീണ്ടും പോയി നോക്കുക’ എന്നാണ് പറഞ്ഞത്. വീണ്ടും വീണ്ടും ദൈവത്തിൻ്റെ ഇടപെടലിനായി ക്ഷമയോടെ കാത്തിരിക്കുന്നതാണ് വിശ്വാസം. ആത്മാവിൻ്റെ ഇരുണ്ടരാത്രിയും വരൾച്ചയും ഒക്കെ ആത്മീയജീവിതത്തിന്റെ അനുഭവമാണ്. അവയുടെ നടുവിൽ തളരാതിരിക്കുന്നതിലാണ് വിശ്വാസത്തിൻ്റെ തിളക്കം. ഒരിക്കലും അനിശ്ചിതത്വത്തിന്റെ നടുവിൽ ദൈവത്തെ വിട്ടുകളയരുത്. പ്രാർത്ഥനയും ദൃഢനിശ്ചയവും വിട്ടുകളഞ്ഞാൽ നാം ഒന്നുമല്ലാതായിത്തീരും. ശരീരത്തിൻ്റെ രോഗവും വാർദ്ധക്യത്തിന്റെ ഏകാന്തതയും മറ്റുള്ളവരുടെ വിമർശനവും ഒന്നും നമ്മെ തളർത്തരുത്. അവയുടെയെല്ലാം നടുവിൽ ദൈവത്തെമുറുകെ പിടിക്കുക.ചെറിയ മഴക്കാറു കണ്ടപ്പോൾ വലിയ മഴയെ സ്വപ്നം കണ്ടവനാണ് ഏലിയാ. ദൈവത്തിന്റെ ചെറിയ വെളിപ്പെടുത്തലുകളുടെ നടുവിൽ അവിടുത്തെ വലിയ ഇടപെടലിനായി കാത്തിരിക്കണം. അതാണ് വിശ്വാസം. ഉണങ്ങിയ വടി ജലത്തിനുമീതെ നീട്ടിയ മോശയും കാഹളമൂതി ജറീക്കോ കോട്ടയ്ക്കു ചുറ്റും നടന്ന ജോഷ്വായും അഞ്ചപ്പത്തിൻ്റെ മുന്നിൽ നിന്ന യേശുവും പിതാവായ ദൈവത്തിൻ്റെ വലിയ ഇടപെടലുകളുടെ സാധ്യതയെ മുന്നിൽ കണ്ടു. ശൂന്യതയിൽ നിന്നാണ് സൃഷ്ടികർമ്മം ആരംഭിച്ചത്. ഒന്നും വ്യക്തമല്ലാത്ത ശൂന്യതയിൽ ദൈവത്തിലാശ്രയിക്കുക. അത്ഭുതകരമായ സൃഷ്ടികർമ്മങ്ങൾ നമ്മുടെ ജീവിതത്തിലും ആരംഭിക്കും.ദൈവം തന്റെ സന്ദേശങ്ങൾ ഏല്പ്‌പിക്കുന്നതു വിശ്വസിക്കുന്ന മനുഷ്യരെയാണ്. അബ്രാഹവും മോശയും പ്രവാചകന്മാരും പൂർവപിതാക്കന്മാരുമെല്ലാം അതിന്റെ തെളിവുകളായി നില്ക്കുന്നു. ബാലനായ സാമുവേലിനെയും ഇടയനായ ദാവീദിനെയുമൊക്കെ തന്റെ ദൗത്യമേൽപ്പിച്ചത് അവരുടെ വിശ്വസവും വിശ്വസ്‌തതയും കണ്ടതു കൊണ്ടാണ്. ഇടംവലം നോക്കാതെ ദൈവത്തിൽ വിശ്വസിച്ച മറിയത്തെയാണ് രക്ഷകൻറെ അമ്മയായി ദൈവം തെരഞ്ഞെടുത്തത്. ഇന്നല്ലെങ്കിൽ നാളെ നാം ഓരോരുത്തരും മരിക്കും. എങ്കിൽപ്പിന്നെ ദൈവത്തെ വിശ്വസിച്ച് ദൈവത്തോടൊപ്പം യാത്ര ചെയ്‌ത്‌ ഈ ലോകയാത്ര ധന്യമാക്കി കൂടെ?