പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം,ഡി എം ആർ സി സൗജന്യ മായി പണിയും: ഇ. ശ്രീധരൻ

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡി.എം.ആര്‍.സിക്ക് പണം തരേണ്ടതില്ലെന്ന് ചുമതലയേറ്റെടുത്ത ഇ. ശ്രീധരന്‍. ഇക്കാര്യം ഇ.ശ്രീധരന്‍ സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ മുമ്ബ് നല്‍കിയ കരാറുകളിലെ മിച്ച തുക ബാങ്കിലുണ്ട്. ഇതുപയോഗിച്ച്‌ നിര്‍മ്മാണം നടത്തും. 17.4 കോടി രൂപയാണ് മിച്ചമുള്ളത്.

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നേരിട്ട് ഫോണില്‍ വിളിച്ച്‌ സംസാരിച്ചതിനെതുടര്‍ന്നാണ് പാലം പണിയുടെ മേല്‍നോട്ട ചുമതല ഏറ്റെടുക്കാമെന്ന് ശ്രീധരന്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. 40 കോടി രൂപ ചെലവഴിച്ച്‌ പണിത പാലം മാസങ്ങള്‍ക്കകം തന്നെ പൊളിച്ച്‌ പുതിയ പാലം പണിയുകയാണ്

കേരളത്തിലെ പ്രവര്‍ത്തനം സെപ്തംബര്‍ 30 ന് അവസാനിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ചുമതല ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഇ.ശ്രീധരന്‍ ആദ്യം സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി തന്നെ അദ്ദേഹത്തെ നേരില്‍ വിളിച്ച്‌ സംസാരിക്കുകയായിരുന്നു. ഇ. ശ്രീധരന്‍ തന്നെ ചുമതല ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു

കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം പാലം പൊളിച്ച്‌ പണിയാന്‍ സുപ്രിംകോടതി ഉത്തരവിടുന്നത്. ജസ്റ്റിസ് ആര്‍.എസ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരപരിശോധന നടത്തിയ ശേഷമേ പൊളിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

പാലാരിവട്ടം പാലം ഉടന്‍ പൊളിച്ചുപണിയണമെന്നും പാലം പൊളിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കത്ത് നല്‍കിയിരുന്നു. പാലാരിവട്ടം പാലം കഴിഞ്ഞ ഒരുവര്‍ഷമായി അടഞ്ഞുകിടക്കുന്നത് മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് കേസില്‍ അതിവേഗം തീര്‍പ്പുണ്ടാക്കണമെന്നാണ് സുപ്രീംകോടതിക്ക് നല്‍കിയ കത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നത്.

ഐഐടി ചെന്നൈ, ഇ ശ്രീധരന്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പാലം പുതുക്കി പണിതാല്‍ നൂറ് വര്‍ഷത്തെ ആയുസ് ഉറപ്പ് നല്‍കുന്നുണ്ട്. ഇതും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ പാലം പണി ഏറ്റെടുക്കാന്‍ ഇ.ശ്രീധരന്‍ സന്നധത അറിയിച്ചു..

Leave a Reply