ഇടുക്കി: ബൈബിളിന്റെ കൈയെഴുത്തുപ്രതി തയാറാക്കാൻ കുട്ടികൾക്കും യുവജനങ്ങൾക്കും മാത്രമല്ല 95 വയസുള്ള എനിക്കും കഴിയും- ഇക്കാര്യം പറയുകയല്ല അങ്ങ് ചെയ്തുകാണിച്ചു ഇടുക്കി ജില്ലക്കാരിയായ ത്രേസ്യാമ്മ മുത്തശ്ശി. അതെ, പ്രായത്തിന്റെ അവശതകളെ തോൽപ്പിച്ച് ബൈബിളിലെ പുതിയ നിയമവും സങ്കീർത്തനവും കൈപ്പടയിൽ എഴുതിയ മുത്തശ്ശി താരമായിക്കഴിഞ്ഞു. ആർക്കും വായിക്കാവുന്ന തരത്തിൽ വലിയ 11 ബുക്കുകളിലാണ് കൈയെഴുത്തു പ്രതി തയാറാക്കിയിരിക്കുന്നത്.
തങ്കമണി കാമാക്ഷി കൂത്രപ്പിള്ളിൽ പരേതനായ ജോസഫിന്റെ ഭാര്യയാണ് ത്രേസ്യാമ്മ. വിറയ്ക്കുന്ന കൈവിരലുകൾക്കിടയിൽ പേന തിരുകിവച്ച് ത്രേസ്യാമ്മ അമ്മച്ചി ബൈബിൾ പകർത്തിയെഴുതാൻ തുടങ്ങിയപ്പോൾ ഇത്രയൊന്നും ആരും പ്രതീക്ഷിച്ചില്ല, എന്തിന് ത്രേസ്യാമ്മ അമ്മച്ചിപോലും. പഴയ അഞ്ചാം ക്ലാസുകാരിയായ അമ്മച്ചിക്ക് പുസ്തകവായന പുത്തരിയല്ലെങ്കിലും പകർത്തിയെഴുത്തിൽ അത്ര പരിചയമൊന്നുമില്ലായിരുന്നു.
സെന്റ് ജൂഡ് ദൈവാലയ വികാരി ഫാ. ആന്റണി പാലാപ്പുളിക്കൽ കോവിഡ് കാലത്ത് മാതാപിതാക്കൾക്കായി നൽകിയ ഒരു ഉദ്യമത്തിൽ ത്രേസ്യാമ്മ മുത്തശ്ശിയും പങ്കെടുക്കുകയായിരുന്നു. കൈവിറയിൽ തടസമാകുമെന്ന ആശങ്കയുണ്ടായിരുന്നു മുത്തശ്ശിക്ക്. എന്നാൽ ബൈബിൾ എഴുതിയാൽ രോഗം മാറുമെന്ന വികാരിയച്ചന്റെ വാക്കുകൾ പ്രോത്‌സാഹനമായി. കൂടാതെ, ഇടുക്കി രൂപതാ ബിഷപ്പിനെ സന്ദർശിക്കാൻ രൂപതാ കേന്ദ്രത്തിൽ കൊണ്ടുപോകാമെന്ന വാദ്ഗാനം കൂടിയായപ്പോൾ മുത്തശ്ശി എഴുത്തുതുടങ്ങാൻ പിന്നെ താമസിച്ചില്ല.
മണിക്കൂറുകൾ തുടർച്ചയായി എഴുതി. എഴുത്തു ശീലമാക്കിയപ്പോൾ കൈവിറയൽ മാറുകയുംകൂടി ചെയ്തതോടെ മുത്തശ്ശിയുടെ ആവേശവും വർധിച്ചു. പുതിയ നിയമവും സങ്കീർത്തനങ്ങളും മുഴുവനായും എഴുതിതീർത്തു. ഇവരുടെ മക്കൾ ബുക്കുകൾ ബൈൻഡുചെയ്ത് ഭംഗിയാക്കുകയും ചെയ്തു. പഴയ നിയമംകൂടി പകർത്തിയെഴുതാനുള്ള ഉത്സാഹത്തിലാണിപ്പോൾ മുത്തശ്ശി. മാത്യു, പരേതനായ ജോസഫ്, മോനി, മോളി, കുര്യാച്ചൻ, ടോമി, മനോജ് എന്നിവരാണ് മക്കൾ.
