ഇനിയും കോവിഡ് കേസുകളുടെ എണ്ണം കൂടിയാല്‍ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്‍റെ കപ്പാസിറ്റിയെ തകര്‍ക്കുമെന്ന് ആരോഗ്യമന്ത്രി

ഇനിയും കോവിഡ് കേസുകളുടെ എണ്ണം കൂടിയാല്‍ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്‍റെ കപ്പാസിറ്റിയെ തകര്‍ക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അത് തടയുന്നതിനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം. സംസ്ഥാനത്ത് രൂക്ഷമായ ഓക്‌സിജന്‍ പ്രതിസന്ധിയില്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

മീഡിയ വണ്ണിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ 70 ശതമാനത്തോളം വെന്‍റിലേറ്ററുകളിലും രോഗികളെ പ്രവേശിപ്പിച്ചു കഴിഞ്ഞു. ലോക മാര്‍ക്കറ്റിലെ വെന്‍റിലേറ്ററുകളുടെ ലഭ്യതക്കുറവ് തിരിച്ചടിയായി. ലോക്ക് ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണില്‍ തുടരണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

കോവിഡ് വൈറസ് പൂര്‍ണമായും ലോകത്ത് ഇല്ലാതാകുന്നത് വരെ എല്ലാവരും ജാഗ്രത പാലിക്കണം.

മൂന്നാം തരംഗം ഉണ്ടായാലും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി. അടുത്ത പ്രാവശ്യവും ആരോഗ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നായിരുന്ന ശൈലജ ടീച്ചറുടെ മറുപടി.