വി ഡി സതീശൻ പുതിയ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പ്രമുഖ കോണ്ഗ്രസ്സ് നേതാവ് വി ഡി സതീശനെ പുതിയ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു .വളരെ ദിവസങ്ങൾ നീണ്ട അനിശ്ചിതതത്തിനോടുവിലാണ് കോണ്ഗ്രസ്സ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത്. ഹൈക്കമാന്ഡാണ് സതീശനെ തിരഞ്ഞെടുത്തത്.

സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്ന് രാഹുല്‍ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് ദില്ലി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്‍റെ നിലപാടും വി ഡി സതീശന് അനുകൂലമാണ്. തീരുമാനത്തോട് ലീഗും പരോക്ഷപിന്തുണയറിയിച്ചു.

ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം വന്നത്.

എന്നാല്‍ ചെന്നിത്തലയ്ക്ക് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കുന്ന ഉമ്മന്‍ചാണ്ടിയെയും, രമേശ് ചെന്നിത്തലയെ നേരിട്ടും, കാര്യങ്ങള്‍ വിശദീകരിച്ച്‌ സാഹചര്യം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് എ കെ ആന്‍റണി രാഹുലിനോടും സോണിയയോടും പറഞ്ഞുവെന്നാണ് സൂചന. എന്നാല്‍ പൊതുവേ തലമുറമാറ്റം വരട്ടെയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന രാഹുലിന്‍റെ നിലപാടിനോട് ലീഗും പരോക്ഷമായി പിന്തുണയറിയിച്ചുവെന്ന് തിരുവനന്തപുരം ബ്യൂറോയും റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ, അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുമാണ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്ന ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനോട് പറഞ്ഞത്.

ഇന്നലെ സതീശനെ അനുകൂലിക്കുന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. ഇടതുമുന്നണി മൊത്തത്തില്‍ പുതുമുഖങ്ങളുമായി രണ്ടാം സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് പാര്‍ട്ടിയിലെ യുവനേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞതായാണ് സൂചന. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഇങ്ങനെ പോയാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് യുവനേതാക്കള്‍ രാഹുലിനെ അറിയിച്ചു. ഇതേ നിലപാട് തന്നെയാണ് ചര്‍ച്ചയില്‍ രാഹുലും സ്വീകരിച്ചത്.

അതേസമയം, അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളും ചില ദേശീയ നേതാക്കളും സമ്മര്‍ദ്ദം ശക്തമാക്കിയെങ്കിലും ഒടുവില്‍ സതീശന് നറുക്ക് വീഴുകയാണ്.