ശുക്രനിലേക്ക് രണ്ട് പര്യവേഷണ ദൗത്യങ്ങള്‍ നാസ പ്രഖ്യാപിച്ചു.

ഭൂമിയുടെ അയല്‍ ഗ്രഹമായ ശുക്രനിലേക്ക് രണ്ട് ദൗത്യങ്ങള്‍ പ്രഖ്യാപിച്ച്‌ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. ഈ ദശാബ്ദത്തിന്‍റെ അവസാനത്തോടെയാണ് ദൗത്യം ആരംഭിക്കുക.ഉപരിതലത്തില്‍ ലെഡിനെ ഉരുക്കാന്‍ വരെ സാധിക്കുന്ന വിധത്തില്‍, ജ്വലിക്കുന്ന ഒരു ഗ്രഹമായി ശുക്രന്‍ എങ്ങിനെ രൂപപ്പെട്ടു എന്നത് സംബന്ധിച്ചാണ് രണ്ട് ദൗത്യങ്ങളും പഠനം നടത്തുകയെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.

500 ദശലക്ഷം യു.എസ് ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2028, 2030 വര്‍ഷങ്ങളിലാവും ദൗത്യങ്ങള്‍. ഡാവിഞ്ചി എന്ന് പേരിട്ട ആദ്യ ദൗത്യം ശുക്രന്‍റെ അന്തരീക്ഷത്തെ വിശകലനം ചെയ്യും. രണ്ടാമത്തെ ദൗത്യമായ വെരിറ്റാസ് ശുക്രന്‍റെ ഉപരിതലത്തെയാണ് പഠിക്കുക.

സൂര്യനില്‍ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാല്‍ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രന്‍. വലിപ്പം കൊണ്ട്‌ ആറാമത്തെ സ്ഥാനം. ഭൂമിയില്‍ നിന്നു നോക്കുമ്ബോള്‍ സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ആകാശത്ത്‌ ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിര്‍ഗോളം ശുക്രനാണ്‌. സൂര്യോദയത്തിന്‌ അല്പം മുന്‍പും സൂര്യാസ്തമയത്തിന്‌ അല്പം ശേഷവും ആണ്‌ ശുക്രന്‍ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുക. ഇത് കാരണം ശുക്രനെ പ്രഭാതനക്ഷത്രം എന്നും സന്ധ്യാനക്ഷത്രം എന്നും വിളിക്കുന്നു.

റോമന്‍ സൗന്ദര്യ ദേവതയായ വീനസിന്‍റെ പേരാണ് ഇംഗ്ലീഷുകാര്‍ ഇതിന് കൊടുത്തിരിക്കുന്നത്‌.പാറഗ്രഹങ്ങളുടെ ഗണത്തില്‍പ്പെടുത്തിയിരിക്കുന്ന ശുക്രനെ ഭൂമിയുടെ “സഹോദര ഗ്രഹം” എന്നും വിളിക്കാറുണ്ട്. വലിപ്പം, ഗുരുത്വാകര്‍ഷണ ശക്തി, മൊത്തത്തിലുള്ള പദാര്‍ത്ഥ ഘടകങ്ങള്‍ എന്നിവയിലെ സാമ്യം കാരണമായാണ്‌ ഇത്.മഗല്ലന്‍ ദൗത്യം വഴി 1990-91 കാലത്താണ് ശുക്രന്‍റെ ഉപരിതലത്തെ അവസാനമായി പഠന വിധേയമാക്കിയത്. വലിയ തോതിലുള്ള അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങളുടെ സാന്നിധ്യമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.