നഴ്സുമാര്‍ മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവ് ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ജോലി സമയത്ത് നഴ്സുമാര്‍ മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവ് ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രി പിന്‍വലിച്ചു. വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. എന്നാല്‍ തങ്ങളുടെ അറിവോടെയല്ല സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ആശുപത്രിയുടെ വിവാദ ഉത്തരവിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം രംഗത്തെത്തിയിരുന്നു. മലയാളം മറ്റെല്ലാ ഇന്ത്യന്‍ ഭാഷകളെയും പോലെയാണെന്നും ഭാഷാപരമായ വിവേചനം നിര്‍ത്തണമെന്നുമായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

ആശുപത്രി അധികൃതര്‍ ഉത്തരവ് പിന്‍വലിച്ച്‌ മാപ്പ് പറയണമെന്നായിരുന്നു നഴ്സസ് യൂനിയന്‍റെ ആവശ്യം.

തൊഴില്‍ സമയത്ത് നഴ്സിങ് ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചാണ് ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രി അധികൃതര്‍ മലയാളത്തിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കിയത്.

തൊഴില്‍ സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം, ആശുപത്രിയില്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്. ഇവിടെനിന്നുള്ളവര്‍ ആശയവിനിമയം നടത്തുന്നത് അവരുടെ പ്രാദേശിക ഭാഷയിലാണെന്നും ആശുപത്രിയിലെ മലയാളി നഴ്സുമാര്‍ വ്യക്തമാക്കിയിരുന്നു