പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഓഗസ്റ്റിലോ സെപ്റ്റംബറിലോ ഓപ്ഷണല്‍ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്‌ഇ

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഓഗസ്റ്റിലോ സെപ്റ്റംബറിലോ ഓപ്ഷണല്‍ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്‌ഇ ആലോചന. വിദ്യാര്‍ഥികളുടെ നിലവാരം നിര്‍ണയിക്കാന്‍ തയ്യാറാക്കിയ മൂല്യനിര്‍ണയ മാനദണ്ഡങ്ങൡ അസംതൃപ്തിയുള്ള വിദ്യാര്‍ഥികള്‍ക്കാണ് വീണ്ടും പരീക്ഷ എഴുതാന്‍ സിബിഎസ്‌ഇ അവസരം നല്‍കുന്നത്. ഈ പരീക്ഷകള്‍ ഓഗസ്റ്റിലോ സെപ്റ്റംബറിലോ നടത്താനാണ് സിബിഎസ്‌ഇ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ഉന്നത പഠനത്തിന് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം നടത്തുന്നതിന് പ്രത്യേക ഫോര്‍മുലയ്ക്ക് സിബിഎസ്‌ഇ രൂപം നല്‍കിയിരുന്നു.

10,11 ക്ലാസുകളിലെ മാര്‍ക്കിന്റെയും പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍ പരീക്ഷയുടെ മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് ഫോര്‍മുലയ്ക്ക് രൂപം നല്‍കിയതെന്ന് സിബിഎസ്‌ഇ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂല്യനിര്‍ണയത്തില്‍ തൃപ്തിയില്ലാത്ത കുട്ടികള്‍ക്ക് വേണ്ടി വീണ്ടും പരീക്ഷ നടത്തുമെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തില്‍ സിബിഎസ്‌ഇ അറിയിച്ചത്.

മൂല്യനിര്‍ണയത്തില്‍ തൃപ്തിയില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ഓഗസ്റ്റ് 15നും സെപ്റ്റംബര്‍ 15നും ഇടയില്‍ പരീക്ഷ നടത്താനാണ് സിബിഎസ്‌ഇ ആലോചിക്കുന്നത്. അന്നത്തെ സാഹചര്യം കൂടി പരിഗണിക്കുമെന്നും സിബിഎസ്‌ഇ അറിയിച്ചു. ജൂലൈ 31ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് സിബിഎസ്‌ഇ അറിയിച്ചിട്ടുള്ളത്.