സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണ്‍ തുടരുന്നു;ടിപിആര്‍ പത്തിൽ കുറയാത്തത് ആശങ്ക

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണ്‍ ഇന്നും തുടരും. വാരാന്ത്യ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ക്രിസ്തീയ ദേവാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടില്ലെങ്കിലും 15 പേര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് വിവിധ മതവിഭാഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ അനുമതി നല്‍കേണ്ടെന്ന് ഇന്നലെത്തെ അവലോകനയോഗം തീരുമാനിക്കുകയായിരുന്നു.

കെഎസ്‌ആ‍ര്‍ടിസി ഇന്ന് പരിമിത സര്‍വീസുകള്‍ മാത്രമാണുണ്ടാവുക. സ്വകാര്യ ബസുകള്‍ ഓടില്ല. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം അനുവദിക്കും. നിര്‍മാണമേഖലയില്‍ ഉള്ളവര്‍ക്ക് മുന്‍കൂട്ടി പൊലീസ് സ്റ്റേഷനില്‍ അറിയിച്ച്‌ പ്രവര്‍ത്തിക്കാം.നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വേണോ വേണ്ടയോ എന്നത് സംബന്ധിച്ച്‌ ചൊവ്വാഴ്ച്ച വീണ്ടും അവലോകനയോഗം ചേരും.

കൊവിഡ് രണ്ടാം തരംഗമവസാനിക്കും മുന്‍പ് തന്നെ കേരളത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും കൂടാന്‍ സാധ്യതയെന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ദര്‍ നല്‍കുന്നത്. ഡെല്‍റ്റപ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഡെല്‍റ്റ പ്ലസ് അടക്കം വ്യാപനശേഷി കൂടിയ വൈറസുകളെക്കുറിച്ചുള്ള പഠനം തുടങ്ങിയെങ്കിലും സാംപിളുകള്‍ ലഭിക്കുന്നതിലെ പ്രതിസന്ധി തിരിച്ചടിയാവുകയാണ്.