രണ്ട് ദിവസത്തെ വാക്സിന്‍ ക്ഷാമത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ വാക്സിനേഷന്‍ പുനരാരംഭിക്കും

തിരുവനന്തപുരം: രണ്ട് ദിവസത്തെ വാക്സിന്‍ ക്ഷാമത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ വാക്സിനേഷന്‍ പുനരാരംഭിക്കും. ഇന്നലെ ലഭിച്ച 5,11,080 ഡോസ് വാക്സിന്‍ ജില്ലകളിലേക്ക് വിതരണം ചെയ്തു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കോവാക്‌സിനുമാണ് വിതരണം ചെയ്തത്.രണ്ട് ദിവസമായി വാക്സിനേഷന്‍ നിലച്ച തിരുവനന്തപുരത്ത് 98,560 ഡോസ് നല്‍കി. ഇന്നലെ 95,308 പേര്‍ക്കാണ് കുത്തിവെപ്പ് നല്‍കിയത്. ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,21,94,304 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

അതേസമയം, പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (W. I. P. R) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ ആക്കും. മൂന്നാം തരംഗം മുന്നില്‍ കണ്ട് പീഡിയാട്രിക് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും അവലോകന സമിതി തീരുമാനിച്ചു.

ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാകും. ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാകും വഴിയോരക്കച്ചവടത്തിന് അനുമതിയും നല്‍കി. കൂടാതെ, മദ്യം വാങ്ങുന്നതിനും കടകളില്‍ പോകുന്നതിനുള്ള മാനദണ്ഡങ്ങള്‍ ബാധകമാക്കിയിട്ടുണ്ട്. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ ഒരു ഡോസ് വാക്സിന്‍ എങ്കിലും എടുത്തിരിക്കണമെന്നാണ് അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം എന്നാണ് നിര്‍ദേശം. ഈ നടപടികള്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.