അഗതികളെയും അനാഥരെയും അവഗണിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കണം: പാസ്റ്ററല്‍ കൗണ്‍സില്‍

കാഞ്ഞിരപ്പള്ളി: അഗതികള്‍ക്കും അനാഥര്‍ക്കും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നിഷേധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

പൗരന്മാരെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനാണ്. പൊതുസമൂഹത്തില്‍ നിന്ന് സര്‍ക്കാര്‍ സമാഹരിക്കുന്ന നികുതിപ്പണം അഗതികള്‍ക്കും അനാഥര്‍ക്കും വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുംകൂടി അവകാശപ്പെട്ടതാണ്. വൃദ്ധമന്ദിരങ്ങളും അനാഥാലയങ്ങളും നടത്തുന്നവരുടെ മഹത്തായ സേവന ശുശ്രൂഷകള്‍ക്ക് പിന്‍ബലവും പ്രോത്സാഹനവുമേകുവാന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ അവയ്ക്ക് കൂച്ചുവിലങ്ങിടുവാന്‍ ശ്രമിക്കുന്നത് ക്രൂരവും ധിക്കാരപരവുമാണ്.

അനേക സുമനസ്സുകളുടെ സഹായത്താല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ ഇറക്കിയിരിക്കുന്ന മനുഷ്യത്വരഹിതമായ ഉത്തരവ് ഇരുട്ടടിയേകും. ഉത്തരവ് പിന്‍വലിച്ച് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൃത്യമായി നല്‍കുന്നില്ലെങ്കില്‍ നാളെ അഗതികളും അനാഥരും വൃദ്ധരും തെരുവിലേയ്ക്കിറങ്ങുന്ന ദയനീയ സ്ഥിതിവിശേഷം വന്‍ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുമെന്നും ഇത്തരം ഗുരുതരമായ സാഹചര്യം അടിയന്തരമായി ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.