താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്നതിൽ അനിശ്ചിതാവസ്ഥ

താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്നതിൽ അനിശ്ചിതാവസ്ഥ. നാല് ബസുകളിലായി 200 ഓളം ഇന്ത്യാക്കാരെ കാബൂള്‍ വിമാനത്താവളത്തിന് അടുത്തെത്തിച്ചുവെങ്കിലും വിമാനത്താവളത്തിന് ഉള്ളിലേയ്ക്ക് ഇവരെ കടത്തിവിടുന്നില്ല. സമീപ പ്രദേശത്ത് നിന്നും വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ടെന്നാണ് ബസില്‍ തുടരുന്നവര്‍ പറയുന്നത്. പ്രദേശത്ത് സംഘര്‍ഷസാധ്യതകള്‍ നിലനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അഫ്ഗാനില്‍ കുടുങ്ങി കിടക്കുന്ന പൗരന്മാരെ രക്ഷിക്കാന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിട്ടുണ്ട്.

അതേ സമയം അഫ്ഗാനില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനുള്ള ദൗത്യത്തിന്‍റെ അന്തിമഫലം എന്തെന്ന് പറയാനാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണ് നിലവില്‍ നടക്കുന്നതെന്നും ഇത് വരെ 18, 000 പേരെ അഫ്ഗാനില്‍ നിന്ന് രക്ഷിച്ചെന്നും വൈറ്റ്ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ജോ ബൈഡന്‍ പറഞ്ഞു. അഫ്ഗാനിലെ നിലവിലെ പ്രതിസന്ധിക്ക് ഇടയാക്കിയ സേനാ പിന്മാറ്റത്തിന് രൂക്ഷ വിമ‍ര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് ബൈഡന്‍റെ പുതിയ പരാമര്‍ശം. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമെന്നാണ് നിലവിലെ രക്ഷാ ദൗത്യത്തെ ബൈഡന്‍ വിശേഷിപ്പിച്ചത്. ദൗത്യത്തിന്‍രെ അന്തിമഫലത്തിന്‍റെ അനിശ്ചിതാവസ്ഥയെക്കുറിച്ചുളള പരാമര്‍ശം ഇന്തയ അടക്കമുളള ലോക രാജ്യങ്ങള്‍ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

അതേ സമയം അഫ്ഗാനില്‍ കുടുങ്ങി കിടക്കുന്ന മുഴുവന്‍ അമേരിക്കക്കാരെയും രാജ്യത്ത് തിരിച്ചെത്തിക്കുമെന്നും ബൈഡന്‍ ഉറപ്പ് നല്‍കി. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയെ സഹായിച്ച സ്വദേശികളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന ആവര്‍ത്തിച്ച ബൈഡന്‍ ഇവരെ അമേരിക്കയില്‍ എത്തിക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. രക്ഷാ ദൗത്യം വ്യാപിപിക്കാന്‍ സൗഹ്യദ രാഷ്ട്രങ്ങളുമായി കൈക്കോര്‍ത്തിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു.