ഏകീകൃത കുര്‍ബാനരീതി എറണാകുളം -അങ്കമാലി അതിരൂപതയിൽ നടപ്പാക്കുമെന്ന് സീറോ മലബാര്‍ സഭാ സിനഡ്. സിനഡ് അംഗീകരിച്ചിട്ടുള്ള കുര്‍ബാനയര്‍പ്പണ രീതി അതിരൂപതയില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുതിയ സര്‍ക്കുലര്‍ ഈ മാസം 23ന് പുറപ്പെടുവിക്കുമെന്ന് മെത്രാപ്പോലീത്തന്‍ വികാരി സിനഡിനെ അറിയിച്ചുവെന്ന് സിനഡ് അനന്തര സര്‍ക്കുലര്‍ വ്യക്തമാക്കി.
അതിരൂപതയില്‍ നല്‍കിയിട്ടുള്ള ഇളവു നിലനില്‍ക്കില്ല. സിനഡ് തീരുമാനം ലംഘിക്കാന്‍ വ്യക്തികള്‍ക്കോ രൂപതകള്‍ക്കോ അധികാരമില്ല. വൈദികരും വിശ്വാസികളും പിടിവാശി വെടിഞ്ഞ് തീരുമാനം നടപ്പാക്കണം. അഭിപ്രായഭിന്നതകള്‍ തെരുവു കലാപമാക്കരുതെന്നും വ്യാജപ്രചാരണങ്ങളില്‍ വഴിതെറ്റരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
സീറോമലബാര്‍ സഭയിലെ മെത്രാന്മാര് എവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചാലും അത് സിനഡ് നിര്‍ദേശിച്ച ക്രമത്തിലായിരിക്കണമെന്നുള്ള തീരുമാനം കൃത്യമായി നടപ്പാക്കണമെന്നും അതിന് ആവശ്യമായ സൗകര്യങ്ങള്‍ ബന്ധപ്പെട്ട വികാരിയച്ചന്മാര് ദേവാലയങ്ങളില്‍ ഒരുക്കണമെന്നും സിനഡ് നിര്‍ദേശിച്ചു.
2021 ഓഗസ്റ്റില്‍ ചേര്‍ന്ന സീറോമലബാര്‍ സഭയുടെ സിനഡ്, ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെയും നിര്‍ദേശാനുസരണം ഏകീകൃതരീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം സഭയിലൊന്നാകെ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. 2021 നവംബര്‍ 28 മംഗളവാര്‍ത്താക്കാലത്തിലെ ആദ്യ ഞായറാഴ്ച മുതല്‍ നടപ്പിലാക്കാന്‍ എടുത്ത ഈ തീരുമാനം സഭയിലെ 35 രൂപതകളില്‍ 34 എണ്ണത്തിലും ഇതിനോടകം പൊതുവേ നടപ്പിലായി. വര്‍ഷങ്ങളായി ശീലിച്ചുപോന്ന വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയില്‍ മാറ്റം വരുത്താന്‍ വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ പലതുമുണ്ടായിട്ടും സഭയുടെ പൊതുനന്മയെയും കൂട്ടായ്മയെയും ലക്ഷ്യമാക്കി ആത്മാര്‍ഥമായി സഹകരിച്ച എല്ലാ വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും സിനഡുപിതാക്കന്മാര് നന്ദിയോടെ അനുസ്മരിച്ചു.