വത്തിക്കാന്‍ സിറ്റി: ശത്രുക്കളുടെ പദ്ധതികൾ തകർത്തുകൊണ്ട് ഉത്ഥിതൻ യുക്രൈനെ ഉയിർത്തെഴുന്നേല്പ്പിക്കുമെന്ന് യുക്രൈനിലെ ഗ്രീക്കു കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്. ജൂലിയൻ കലണ്ടര്‍ പിൻചെല്ലുന്ന പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍ ഈസ്റ്റര്‍ ആചരിച്ച ഇക്കഴിഞ്ഞ ഞായറാഴ്‌ച (24/04/22) പുറപ്പെടുവിച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്. യുദ്ധവേളയിലാണ് ഈ ഉയിർപ്പുതിരുന്നാൾ ആഘോഷിക്കുന്നതെന്നും ഈ സ്വർഗ്ഗീയാനന്ദം തകർന്നടിഞ്ഞ ഭവനങ്ങളിലേക്കും സ്വഭവനവും നാടു വിട്ട ഒരു കോടി അഭയാർത്ഥികളിലേക്കും ഇറങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ പരിശുദ്ധ ദിനത്തിൽ പോലും ശത്രുക്കൾ യുക്രൈനിലെ ജനങ്ങളെ കൊന്നൊടുക്കുന്നതിനുള്ള പദ്ധതികൾ ഉപേക്ഷിച്ചില്ല. യുക്രൈനിൽ മരണവുമായെത്തുന്ന മിസൈലുകളിലും ബോംബുകളിലും പോലും ശത്രുക്കൾ “ക്രിസ്തു ഉയിർത്തെഴുന്നേറ്റു” എന്ന് നിന്ദ്യമായ രീതിയിൽ കുറിച്ചുവെച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ സന്ദേശത്തില്‍ രാജ്യത്തിന്റെ നിലനില്‍പ്പിന് വേണ്ടി പോരാടുന്ന യുക്രൈന്‍ സൈന്യത്തെ അദ്ദേഹം അഭിനന്ദിച്ചു. “ക്രിസ്തു ഉയിർത്തെഴുന്നേറ്റു!” എന്ന ഈ വിജയകരമായ അഭിവാദനത്തോടെ സൈനികരെ അഭിനന്ദിക്കുകയാണെന്നും പ്രിയപ്പെട്ട സൈനിക സഹോദരീ സഹോദരന്മാര്‍ക്ക് നന്ദി അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 24-ന് ആരംഭിച്ച യുദ്ധം അറുപതാം ദിവസത്തിലേക്കു കടന്ന ദിനം കൂടിയായിരിന്നു ഇക്കഴിഞ്ഞ ഞായറാഴ്‌ച.

