കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് : കരട് വിജ്‌ഞാപന കാലാവധി നീട്ടി.

ന്യൂഡെല്‍ഹി: കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്‌ഞാപന കാലാവധി നീട്ടി. ഒരു വര്‍ഷത്തേക്കാണ് കരട് വിജ്‌ഞാപന കാലാവധി നീട്ടിയത്.

അടുത്ത വര്‍ഷം ജൂലൈക്ക് ശേഷമാകും അന്തിമ വിജ്‌ഞാപനം ഇറങ്ങുക. ജൂണ്‍ 30ന് കരട് വിജ്‌ഞാപന കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നീട്ടിയത്.

കേരളത്തിലെ 123 വില്ലേജുകളിലായി 13108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെയാണ് കസ്‌തൂരി രംഗന്‍ സമിതി പരിസ്‌ഥിതി ലോല പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കേരളത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് ഉമ്മന്‍ വി ഉമ്മന്‍ സമിതി തയ്യാറാക്കിയ പട്ടിക പ്രകാരം ഇത് 9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ച്‌ 2018 ഡിസംബറില്‍ പുതിയ കരട് വിജ്‌ഞാപനം പുറത്തിറക്കിയിരുന്നു.

ജനവാസ മേഖലയില്‍ വരുന്ന 880 ചതുരശ്ര കിലോമീറ്റര്‍ കൂടി കുറക്കണമെന്നാണ് ഇപ്പോള്‍ കേരളത്തിന്റെ ആവശ്യം. ഇത് അംഗീകരിക്കാനാകില്ല എന്നാണ് വനംപരിസ്‌ഥിതി മന്ത്രാലയത്തിന്റെ നിലപാട്. ഉമ്മന്‍ വി ഉമ്മന്‍ സമിതി ശുപാര്‍ശയുടെ അടിസ്‌ഥാനത്തില്‍ വരുത്തിയ മാറ്റങ്ങളില്‍ ചിലത് പുനഃപരിശോധിക്കേണ്ടി വരുമെന്നും കേന്ദ്രം വ്യക്‌തമാക്കിയിരുന്നു.