അഞ്ച് ബില്ലുകൾ ഒപ്പുവച്ചു; ലോകായുക്ത, സർവകലാശാല ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഉറച്ച് ഗവർണർ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഒപ്പിട്ടത്.

ആകെ പതിനൊന്ന് ബില്ലുകളാണ് സഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. സര്‍വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ബാക്കി നാല് ബില്ലുകളില്‍ തീരുമാനം നീളുകയാണ്. ഇന്ന് ഡല്‍ഹിയിലേയ്ക്ക് പോയ ഗവര്‍ണര്‍ ഈ മാസം കേരളത്തിലേയ്ക്ക് മടങ്ങിവരില്ല.

അതേസമയം, കേരള സര്‍വകലാശാല വി സി നിയമനത്തില്‍ ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. വി സി നിയമനത്തിനുള്ള സെര്‍ച്ച്‌ കമ്മറ്റിയിലേയ്ക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍ സര്‍വകലാശാലയോട് നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് അഞ്ചിന് ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും സര്‍വകലാശാല ഇതുവരെ പ്രതിനിധിയെ നിര്‍ദേശിച്ചിരുന്നില്ല. നേരത്തേ ആസൂത്രണബോര്‍ഡ് അംഗം വി കെ രാമചന്ദ്രനെ നിര്‍ദേശിച്ചെങ്കിലും പിന്നീട് അദ്ദേഹം സ്വയം പിന്മാറുകയായിരുന്നു. നിലവിലെ സാഹചര്യമനുസരിച്ച്‌ സെര്‍ച്ച്‌ കമ്മിറ്റിയില്‍ മൂന്ന് അംഗങ്ങളാണ് വേണ്ടത്. സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമം ആകാന്‍ കേരള സര്‍വകലാശാല കാത്തിരിക്കുന്നതിനിടെയാണ് രാജ്ഭവന്റെ പുതിയ നിര്‍ദേശം.