പോപ്പുലർ ഫ്രണ്ടിനെതിരായ റെയ്ഡ്; അമിത് ഷായ്ക്ക് എൻഐഎ ഉടൻ റിപ്പോർട്ട് സമർപ്പിക്കും

പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡില്‍, എന്‍ഐഎ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടും എന്നാണ് സൂചന.

അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയാകും റിപ്പോര്‍ട്ട്.അറസ്റ്റിലുള്ള വരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും എന്നാണ് എന്‍ഐഎ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. റെയ്ഡിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടു. അസം സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് നേരത്തെയും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ എറിഞ്ഞു തകര്‍ത്തു. കൊല്ലത്ത് ബൈക്കിലെത്തിയ ഹര്‍ത്താലനുകൂലികള്‍ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി. ആക്രമണങ്ങളില്‍ 157 കേസുകളിലായി 170 പേരെ അറസ്റ്റ് ചെയ്തു. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. സമാധനപരമായി തുടങ്ങിയ ഹര്‍ത്താല്‍ വളരെ പെട്ടെന്നാണ് അതിക്രമങ്ങളിലേക്ക് ഗതിമാറിയത്. നിരത്തിലിറങ്ങിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. തിരുവനന്തപുരം അട്ടക്കുളങ്ങരയിലും കാട്ടാക്കടയിലും ബാലരാമപുരത്തും ആറ്റിങ്ങലിലും ബസ് എറിഞ്ഞു തകര്‍ത്തു. അക്രമത്തില്‍ നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവര്‍ സുനില്‍ കുമാറിന്റെ കണ്ണിന് പരുക്കേറ്റു.