വളവുകളില്‍ മറഞ്ഞുനിന്നുള്ള വാഹന പരിശോധന; പൊലീസിനും ഗതാഗത വകുപ്പിനും വിമര്‍ശനം

പൊലീസിന്‍റെ വാഹന പരിശോധന സുരക്ഷിതമായി നടത്തുന്നത് സംബന്ധിച്ച്‌ പോലീസ് – ഗതാഗത വകുപ്പ് അധികൃതര്‍ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആഭ്യന്തര – ഗതാഗത വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രണ്ടു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ആഭ്യന്തര, ഗതാഗത സെക്രട്ടറിമാര്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം. 2021 നവംബര്‍ 5 ന് കോഴിക്കോട് ചെലവൂര്‍ ഗോപിക ഹോട്ടലിനു സമീപം ട്രാഫിക് പോലീസ് വളവില്‍ മറഞ്ഞു നിന്ന് വാഹനങ്ങള്‍ കൈ കാണിച്ചതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിലാണ് വാഹന പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ആത്യന്തികമായി വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് പോലീസും ഗതാഗതവകുപ്പും നടത്തുന്ന വാഹന പരിശോധനകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്ന അവസ്ഥ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. വളവില്‍ മറഞ്ഞു നിന്ന് വാഹന പരിശോധന നടത്തുന്ന ശൈലി പലതവണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യം മറക്കുന്നില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. നൌഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

മോട്ടോര്‍ വാഹന നിയമപ്രകാരം സബ് ഇന്‍സ്പെക്ടര്‍ റാങ്കും അതിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കുമാണ് വാഹനങ്ങള്‍ പരിശോധിക്കാന്‍ നിയമപരമായി അധികാരമുള്ളത്. തിരക്കേറിയ ജംഗ്ഷനുകള്‍, കൊടുംവളവുകളഅ‍, കയറ്റിറക്കങ്ങള്‍, പാലത്തിന്‍റെ മുകളില്‍, ഇടുങ്ങിയ റോഡ് എന്നിവിടങ്ങളില് വാഹന പരിശോധന നടത്തരുതെന്നാണ് ചട്ടം. പതിവ് പരിശോധന വീഡിയോ കവറേജ് നടത്തണമെന്നും നിയമം അനുശാസിക്കുന്നു. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്‍ വാഹനത്തിന്‍റെ അടുത്തേക്ക് എത്തിയാണ് പരിശോധന നടത്തേണ്ടത്. ഒരേസമയം ഒന്നില്‍ കൂടുതല്‍ വാഹനം തടയരുതെന്നും വാഹനത്തിലുള്ള യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും നിയമം അനുശാസിക്കുമ്ബോഴാണ് വളവില്‍ ഒളിഞ്ഞ് നിന്ന് ട്രാഫിക് പൊലീസ് പരിശോധന നടത്തിയത്.