ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേയെ കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി സര്‍ക്കാര്‍ നീട്ടി.

തിരുവനന്തപുരം: ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേയെ കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി സര്‍ക്കാര്‍ നീട്ടി.

വനംമന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമിതിയുടെ മുന്നില്‍ പരാതി ബോധിപ്പിക്കാന്‍ സമയം വേണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് നടപടി. ജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള തീയതിയും നീട്ടി നല്‍കി.

ബഫര്‍സോണ്‍ വിഷയത്തില്‍ ജുഡീഷ്യല്‍ സ്വഭാവമുള്ള വിദഗ്‌ധസമിതിയുടെ വിശദമായ പരിശോധനാ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ സര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കൂ എന്ന് മന്ത്രി എകെ ശശീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആശങ്കയുള്ളവരും പരാതിയുള്ളവരും സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദഗ്‌ധസമിതിയുടെ മുന്നില്‍ പരാതി ബോധിപ്പിക്കാനുള്ള സമയം ഈ മാസം 23ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും സര്‍ക്കാര്‍ സമയം നീട്ടിയിരിക്കുന്നത്.

ഇതിനിടെ, സാറ്റലൈറ്റ് സര്‍വേയ്‌ക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് കെ.സി.ബി.സി (കേരള കത്തോലിക്ക മെത്രാന്‍ സമിതി). ബഫര്‍സോണ്‍ നിര്‍ണയത്തിനായി നടത്തുന്ന ഉപഗ്രഹ സര്‍വേയ്‌ക്കെതിരെ ജനജാഗ്രത യാത്ര നടത്താന്‍ കെ.സി.ബി.സി തീരുമാനിച്ചു. കര്‍ഷക സംഘടനകളുമായി ചേര്‍ന്നാണ് ജനജാഗ്രത യാത്ര നടത്തുക. താമരശ്ശേരി രൂപത അധ്യക്ഷന്‍ റെമിജിയോസ് ഇഞ്ചനാനി യാത്ര ഉദ്‌ഘാടനം ചെയ്യും. ഈ മാസം 19നാണ് യാത്ര ആരംഭിക്കുക.

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേയില്‍ അടിമുടി ആശയക്കുഴപ്പമാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് കെ.സി.ബി.സിയുടെ നീക്കം. അതിരുകളിലെ അവ്യക്തതയില്‍ മലയോര കര്‍ഷകര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും മലബാര്‍ വന്യജീവി സങ്കേതത്തിന്‍റെ ബഫര്‍സോണില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച്‌ തയ്യാറാക്കിയ കരടില്‍ ജനവാസ മേഖലയിലെ നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും വിട്ടുപോയെന്നാണ് പരാതി. വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ അനുബന്ധ വിവരങ്ങള്‍ കൂടി ചേര്‍ത്ത് പുതിയ പട്ടിക പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും ഇതും പ്രായോഗികമല്ലെന്നാണ് ആക്ഷേപം.