വിവാഹ സമ്മാനമായി വധുവിന് നല്‍കേണ്ടത് പരമാവധി ഒരു ലക്ഷം രൂപയും 10 പവനും; സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീധന നിരോധന ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ നടപടി തുടങ്ങി സര്‍ക്കാര്‍. വധുവിന് രക്ഷിതാക്കള്‍ നല്‍കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂവെന്നു നിബന്ധന വയ്ക്കുന്നതും ഉള്‍പ്പെടെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

കൂടാതെ, വിവാഹത്തിന് മുമ്ബ് വധൂവരന്മാര്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതും പരിഷ്‌കരിക്കും. കൊല്ലം നിലമേല്‍ സ്വദേശി വിസ്മയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സംസ്ഥാന വനിതാ കമ്മിഷന്‍ പരിഷ്‌കരണ ശുപാര്‍ശകള്‍ നല്‍കിയിരുന്നു.

വധുവിന് നല്‍കുന്ന മറ്റു സാധനങ്ങള്‍ 25,000 രൂപയില്‍ കൂടാന്‍ പാടില്ല, ബന്ധുക്കള്‍ പരമാവധി 25,000 രൂപയോ തുല്യവിലയ്ക്കുള്ള സാധനങ്ങളോ മാത്രമേ നല്‍കാവൂ, വധുവിന് ലഭിക്കുന്ന സമ്മാനങ്ങളുടെ വിനിയോഗാവകാശം വധുവിന് മാത്രം, വിവാഹ സമ്മാനങ്ങളുടെ പട്ടിക നോട്ടറിയോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തണം, വിവാഹ രജിസ്ട്രേഷന്‍ അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ പട്ടിക നല്‍കണം,
വിവാഹത്തിന് മുമ്ബായി വധൂവരന്മാര്‍ക്ക് തദ്ദേശസ്ഥാപന തലത്തില്‍ കൗണ്‍സലിങ് നിര്‍ബന്ധമാക്കണം,
വിവാഹ രജിസ്ട്രേഷന്റെ അപേയ്ക്കൊപ്പം കൗണ്‍സലിങ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് വേണം,
രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കുന്നത് പരിഗണിക്കണം തുടങ്ങിയവയാണ് വനിതാ കമ്മിഷന്റെ പ്രധാന ശുപാര്‍ശകള്‍.

വനിതാ കമ്മിഷന്‍ നല്‍കിയ ചില ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിയമം ഭേദഗതി ചെയ്യേണ്ടി വരും. അവ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചുകൊടുക്കും. ഹൈസ്‌കൂള്‍ മുതലുള്ള പാഠപുസ്തകങ്ങളില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, പോക്സോ നിയമം എന്നിവ ഉള്‍ക്കൊള്ളിക്കുന്ന അധ്യായം ഉണ്ടാകണമെന്ന കമ്മിഷന്റെ ശുപാര്‍ശയും ഇതുവരെ സംസ്ഥാനത്ത് നടപ്പായിട്ടില്ല.

കേന്ദ്ര സ്ത്രീധന നിരോധന നിയമത്തിലെ ചട്ടങ്ങളും കേരള വിവാഹ രജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങളും പരിഷ്‌കരിക്കും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചു. ഇതിനായി തദ്ദേശഭരണ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനുബന്ധ വകുപ്പുകളുമായും ചര്‍ച്ചകള്‍ നടത്തിയ ശേഷം ഭേദഗതിയുടെ കരട് നിയമ വകുപ്പിന് അയയ്ക്കും.