കുടുംബശ്രീ വരി അര ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി ഈ വർഷം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി .മുഖ്യമന്ത്രിയുടെ ലോക്കല്‍ എംപ്ലോയ്മെന്റ് അഷ്വറന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി കുടുംബശ്രീ മുഖാന്തിരം 50,000 പേര്‍ക്ക് ഈ വര്‍ഷം തൊഴില്‍ നല്‍കുന്നതിനായി ‘അതിജീവനം കേരളീയം’ എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. റീബില്‍ഡ് കേരളയുടെ ഭാഗമായി 145 കോടി രൂപയും പ്ലാന്‍ ഫണ്ടിനത്തിലായി 20.50 കോടി രൂപയുമാണ് ഈ പദ്ധതിക്കായി ചെലവഴിക്കുക. ഈ പദ്ധതിക്ക് പ്രധാനമായും അഞ്ച് ഉപഘടകങ്ങള്‍ ഉണ്ടാകും.അറുപതു കോടി രൂപ മുടക്കി നടപ്പിലാക്കുന്ന “യുവകേരളം’ പദ്ധതിയിലൂടെ 10,000 യുവതീ യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്കി തൊഴില്‍ ലഭ്യമാക്കും. ദരിദ്ര കുടുംബങ്ങളിലെ 18നും 35നും ഇടയില്‍ പ്രായമുള്ള അംഗങ്ങളായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍. പട്ടികവര്‍ഗ വിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 45 വയസുവരെ അംഗങ്ങളാകാം.
യുവതീയുവാക്കളുടെ സോഫ്റ്റ് സ്കില്‍ വികസിപ്പിക്കുന്നതിനും തൊഴില്‍ വിപണിയുമായി ബന്ധിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന കണക്ട് ടു വര്‍ക്ക് പദ്ധതിയില്‍ 5,000-ത്തോളം യുവതീയുവാക്കള്‍ക്ക് പരിശീലനം നല്കി ഇവരെ തൊഴില്‍ദാതാക്കളുമായി ബന്ധപ്പെടുത്തി തൊഴില്‍ ഉറപ്പാക്കും.
സംസ്ഥാനത്തെ പ്രളയബാധിതമായ 14 ബ്ലോക്കുകളില്‍ കാര്‍ഷിക കാര്‍ഷികേതര മേഖലകളില്‍ 16,800 പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്ന കേരള സംരംഭകത്വ വികസന പദ്ധതി നടപ്പിലാക്കും. ഇരുപതിനായിരത്തോളം ആളുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടും.
വ്യക്തിഗത സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുമാണ് വായ്പയായി അനുവദിക്കുക. നാലുശതമാനം പലിശയാണ് ഈടാക്കുക. 70 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചത്.
നടപ്പു സാന്പത്തികവര്‍ഷം 10,000 യുവതീയുവാക്കള്‍ക്ക് എറൈസ് പദ്ധതിയിലുള്‍പ്പെടുത്തി തൊഴില്‍ ലഭ്യമാക്കും. തൊഴില്‍ വിപണിയില്‍ വളരെയധികം ആവശ്യമുള്ള പത്തുമേഖലകളില്‍ യുവതീയുവാക്കള്‍ക്കും, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്കി വേഗത്തില്‍ വേതനം ലഭിക്കുന്ന തൊഴില്‍ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് പ്രളയക്കെടുതികള്‍മൂലം ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായി 2018-19 വര്‍ഷത്തിലാണ് ‘എറൈസ്’ പ്രോഗ്രാം ആരംഭിച്ചത്.
കുടുംബശ്രീ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൂക്ഷ്മ സംരംഭക വികസന പദ്ധതി പ്രകാരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ പിന്തുണ ലഭ്യമാക്കും. വ്യക്തിഗത സംരംഭകര്‍ക്ക് പരമാവധി 2.50 ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വരെയുള്ളതുമായ പ്രോജക്ടുകള്‍ ഈ പദ്ധതി പ്രകാരം ഏറ്റെടുക്കാന്‍ കഴിയുമെന്നു മുഖ്യമന്ത്രി അറിയിച്ചു.