കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് പൗരത്വം അനുവദിക്കില്ലെന്ന് അമേരിക്ക. യുഎസ് സിറ്റിസണ്‍ഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) വെള്ളിയാഴ്ച പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യമുള്ളത്. കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം, ഏകാധിപത്യ പാർട്ടികളിൽ അംഗത്വം, പ്രവർത്തന ബന്ധം എന്നിവയുള്ളവർക്കാണ് പൗരത്വ വിലക്ക്.
കമ്യൂണിസ്റ്റ് പാർട്ടിയിലോ മറ്റു ഏകാധിപത്യ പാർട്ടികളിലോ അംഗത്വവും ബന്ധവും ഉള്ളവർ അമേരിക്കൻ പൗരൻമാരാകുന്നതിനുള്ള സത്യപ്രതിജ്ഞയുമായി പൊരുത്തപ്പെടുന്നില്ലെന്നാണു ട്രംപ് ഭരണകൂടം പറയുന്നത്. പാർട്ടി അംഗങ്ങൾ, പാർട്ടിയുടെ ഉപവിഭാഗം അല്ലെങ്കിൽ അനുബന്ധ സംഘടനയുമായി ബന്ധമുള്ളവർ തുടങ്ങിയവർക്ക്, അയാൾ തദ്ദേശീയനായാലും വിദേശീയനായാലും പൗരത്വം അനുവദനിക്കില്ല.
നിലവിൽ അമേരിക്കയിൽ താമസിക്കുന്നവരും പൗരത്വം ആഗ്രഹിക്കുന്നവർക്കുമാണു പുതിയ വ്യവസ്ഥകൾ ബാധകം. ജോലി, ഭക്ഷണ റേഷൻ, മറ്റു ജീവനോപാധികൾ എന്നിവക്കായി പാർട്ടിയുമായി ബന്ധം പുലർത്തുന്നവർക്കും പൗരത്വം ലഭിക്കില്ല. ഘട്ടംഘട്ടമായുള്ള പരിശോധനകൾ, അവലോകനം, രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു.
പുതിയ നയം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ ഉദ്ദേശിച്ചുള്ളതാണ്. അടുത്തിടെ ചൈനയുമായിട്ടുണ്ടായ രൂക്ഷമായ തർക്കമാണ് ഇത്തരമൊരു നയം യുഎസ് കൈകൊള്ളാൻ തീരുമാനിച്ചതിനു പിന്നിലെന്നാണു സൂചന.