കേരളത്തിൽ കനത്തമഴ ഇന്നും തുടരും; പല ജില്ലകളിലും യെല്ലോ, ഓറഞ്ച് ജാഗ്രത നിർദേശം

സംസ്ഥാനത്ത് ശക്തമായ മഴയില്‍ പല പ്രദേശങ്ങളിലും വെള്ളം കയറി. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴ ശക്തമായി. പലയിടങ്ങളിലും രാത്രി വൈകിയും തോരാതെ മഴ പെഴ്തു. തുടര്‍ച്ചയായ പെയ്ത മഴയില്‍ തലസ്ഥാന നഗരം അക്ഷരാര്‍ത്ഥത്തില്‍ മുങ്ങി. വൈകീട്ട് ആറരയോടെ തുടങ്ങിയ മഴ രാത്രിയും ശക്തമായി തുടര്‍ന്നു.തിരുവനന്തപുരം റയില്‍വേ ട്രാക്കിലടക്കം വെളളം കയറി. തമ്ബാനൂരില്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും റയില്‍വേ സ്റ്റേഷനിലും എസ് എസ് കോവില്‍ റോഡിലും രൂക്ഷമായ വെളളക്കെട്ടുണ്ടായി. തിരുമല വലിയവിള റോഡിലും ഗതാഗതം തടസ്സപ്പെട്ടു. തമ്ബാനൂരില്‍ കാറിനുളളില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്സെത്തി രക്ഷപെടുത്തി.

ലോക്ഡൗണ്‍ ആയത് കാരണം വാഹനങ്ങളും ആളുകളും കുറവായതിനാല്‍ കാര്യമായ അപകടങ്ങളൊന്നും ഉണ്ടായില്ല. നഗരത്തില്‍ ആരെങ്കിലും അപകടത്തില്‍പെട്ടിട്ടുണ്ടോയെന്നത് ഉള്‍പ്പെടെ ഫയര്‍ഫോഴസ് സംഘം പരിശോധിക്കുന്നുണ്ട്.തെക്കന്‍ കേരളത്തില്‍ തീരമേഖലയിലാകെ ശക്തമായ മഴയായിരുന്നു. ന്യൂനമര്‍ദ്ദത്തിന് മുന്നോടിയായാണ് മഴ കനക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ ഏഴ് മണിമുതലുള്ള 4 മണിക്കൂറിനുള്ളില്‍ തന്നെ 128 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര മേഖലയിലാകട്ടെ 127 മില്ലിമീറ്ററാണ് ഈ സമയത്ത് രേഖപ്പെടുത്തിയത്. മഴ നഗരത്തിന്‍റെ പലയിടങ്ങളിലും വെളളക്കെട്ടുണ്ടായി. കോഴിക്കോട് കക്കയത്തും കാസര്‍ഗോഡ് വെളളരിക്കുണ്ടിലും മഴ രാത്രി വൈകിയും തുടര്‍ന്നു.സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ നാളെമുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇന്ന് മുതല്‍ വെള്ളിയാഴ്ച്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കിയില്‍ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകലിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.