പീഡനം വർദ്ധിക്കുമ്പോഴും ചൈനയിൽ സഭ വളരുന്നു; 2030ൽ ക്രൈസ്തവരുടെ എണ്ണം 300 മില്യൺ കടക്കുമെന്ന് നിരീക്ഷണം

ബെയ്ജിംഗ്: കടുത്ത പീഡനങ്ങൾക്ക് നടുവിലും ചൈനയിലെ ക്രിസ്തീയവിശ്വാസം അഭംഗുരം വളരുന്നുവെന്ന വെളിപ്പെടുത്തലുമായി പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഓപ്പൺ ഡോർസി’ന്റെ സ്ട്രാറ്റജിക് റിസർച്ച് ഡയറക്ടർ ഡോ. റോൺ ബോയ്ഡ്-മാക്മിലാൻ. 2030 ഓടെ ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ എണ്ണം ചൈനയിൽ 300 മില്യൺ കടക്കുമെന്നാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന നിരീക്ഷണം.

ചൈനയിലെ ക്രൈസ്തവ വിശ്വാസികൾ പാർട്ടി നിയന്ത്രണത്തിലുള്ള ത്രീ സെൽഫ് പാട്രിയേട്ടിക് മൂവ്മെന്റ്’, അല്ലെങ്കിൽ ‘ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷൻ’ എന്നിവയിൽ അംഗങ്ങളാകണം എന്ന നിയമമാണ് രാജ്യത്ത് നിലവിലുള്ളത്. പക്ഷേ, കടുത്ത മതപീഡനം തുടരുമ്പോഴും ക്രിസ്തുവിശ്വാസം രഹസ്യമായി വളരുന്നു എന്നതാണ് യാഥാർത്ഥ്യം. വത്തിക്കാനെ അംഗീകരിക്കുന്ന അണ്ടർഗ്രൗണ്ട് സഭയും വളർച്ചയുടെ പാതയിലാണ്. 2030ഓടെ ചൈന ഏറ്റവും കൂടുതൽ ക്രൈസ്തവ വിശ്വാസികളുള്ള രാജ്യമായി മാറുമെന്ന സർവേഫലങ്ങൾ നേരത്തെയും പുറത്തുവന്നിട്ടുണ്ട്.

ഇത് ശരിവെക്കുന്നതാണ് ഡോ. റോൺ ബോയ്ഡ്-മാക്മിലാന്റെ വിലയിരുത്തൽ. യു.കെയിലെ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ക്രൈസ്തവരുടെ എണ്ണം വർദ്ധിക്കുന്നു എന്ന തിരിച്ചറിവാണ് മതപീഡനങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘ചൈനീസ് സഭയെ ഇത്രയധികം ലക്ഷ്യമിടുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ, സഭയുടെ വലുപ്പത്തെ കുറിച്ചും വളർച്ചയെ കുറിച്ചും ചൈനീസ് നേതാക്കൾ ആശങ്കാകുലരാണെന്ന നിഗമനത്തിലാണ് എത്തിച്ചേരാനാകുക,’ അദ്ദേഹം തുടർന്നു:

‘1980 മുതലുള്ള സഭയുടെ വളർച്ച കണക്കിലെടുത്താൽ, ഓരോ വർഷവും 7-8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തുന്നത്. അതുപ്രകാരം 2030ഓടെ 300 മില്യൺ ക്രിസ്ത്യാനികളുള്ള രാജ്യമായി ചൈന മാറും. സഭ ഇത്തരത്തിൽ വളരുകയാണെങ്കിൽ അധികാരം പങ്കിടേണ്ടിവരുമെന്ന ഭയപ്പാടിലാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം.’ ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയിൽ 17-ാം സ്ഥാനത്താണ് ചൈന എന്നുകൂടി അറിയണം. ചൈനീസ് സംസ്‌ക്കാരവുമായി സഭയെ കൂട്ടിച്ചേർത്ത് ക്രിസ്തുവിശ്വാസത്തെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ‘ചൈനാഫിക്കേഷൻ’ എന്ന പദ്ധതിക്കുതന്നെ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം രൂപം നൽകിയിട്ടുണ്ട്.

Leave a Reply