പൗരോഹിത്യ സുവർണ്ണജൂബിലി നിറവിൽ അഭിവന്ദ്യ മാർ മാത്യു അറയ്ക്കൽ പിതാവ്

  • പിതാവിന്‍റെ പൗരോഹിത്യജീവിതത്തിന്‍റെ ആനന്ദം എന്തിലാണ്? പൗരോഹിത്യജീവിതത്തിന്‍റെ ആനന്ദം ഈശോയോടുകൂടെ ആയിരിക്കുകയെന്നതു തന്നെയാണ്. പുരോഹിതനാകാന്‍ ആഗ്രഹിച്ചത് ഈശോയോടുകൂടെ എപ്പോഴും ആയിരിക്കാന്‍ സാധിക്കുമെന്ന ഉള്‍ക്കാഴ്ചയിലാണ്. അത് അതിന്‍റെ പൂര്‍ണ്ണതയില്‍ പുരോഹിതനായതോടുകൂടി യാഥാര്‍ത്ഥ്യമാക്കാനായി കഴിഞ്ഞുവെന്ന ചിത്രമാണ് എന്‍റെ മനസ്സിലുള്ളത്.
    • പിതാവിന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം എന്താണ്? ഇഷ്ടഭക്ഷണസാധനങ്ങള്‍ എന്തൊക്കെയാണ്?
      ആരോഗ്യത്തിന്‍റെ രഹസ്യം ഞാന്‍ ഒന്നിനെക്കുറിച്ചും ആകുലനല്ല. ദൈവത്തിന്‍റെ അനന്തപരിപാലനയില്‍ ആശ്രയിച്ച് ജീവിക്കുന്നയാള്‍ എന്തിന് അസ്വസ്ഥതപ്പെടണം. എപ്പോഴും എനിക്ക് പുഞ്ചിരിക്കാനും സന്തോഷത്തോടെയിരിക്കാനും കഴിയും. കാരണം ദൈവം നമ്മോടുകൂടെയുണ്ട്.
      അതുപോലെ ഞാന്‍ എല്ലാ ദിവസവും യോഗ ചെയ്യുന്നയാളാണ്. ദിവസവും രണ്ടു മണിക്കൂര്‍ രാവിലെ 4 മുതല്‍ 6 വരെ യോഗ ചെയ്യും. വൈകുന്നേരം നടക്കുന്നതും ആരോഗ്യത്തിന്‍റെ രഹസ്യമാണ്. നാടന്‍ഭക്ഷണസാധനങ്ങളാണ് ഉപയോഗിക്കുന്നത്.
    • പിതാവിന്‍റെ പൗരോഹിത്യജീവിതത്തിലെ ചില അനുഭവങ്ങള്‍, ഏറ്റവും സന്തോഷം തോന്നിയതും സങ്കടം തോന്നിയതും ഒന്ന് വ്യക്തമാക്കാമോ?
      വൈദികനായിത്തീര്‍ന്നു എന്നതു തന്നെയാണ് ഏറ്റവും സന്തോഷം തോന്നിയ നിമിഷം. പല പ്രതിസന്ധികളെ അതിജീവിച്ചാണ് ഒരാള്‍ പുരോഹിതനാകുന്നത്. സെമിനാരിയിലായിരുന്നപ്പോള്‍ ആസ്മരോഗം വളരെയധികം അലട്ടിയിരുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥത്താല്‍ എനിക്ക് അതില്‍നിന്ന് സൗഖ്യം പ്രാപിക്കാന്‍ കഴിഞ്ഞു.
      വൈദികനായതിനുശേഷം ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ഞാന്‍ അമ്പൂരിയിലായിരുന്നപ്പോള്‍ ഏറെ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഏല്പിച്ച ചുമതലകള്‍ നടപ്പിലാക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. ചില വൈദികര്‍ വരെ എനിക്കെതിരായി നിന്നപ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. പക്ഷേ ദൈവത്തിലാശ്രയിച്ചുകൊണ്ട് എല്ലാം മനോഹരമാക്കിതീര്‍ത്ത് അമ്പൂരിയില്‍നിന്ന് പോരാന്‍ എനിക്ക് സാധിച്ചു.
    • പിതാവ് ഒരു പുരോഹിതനാകാനുള്ള പ്രചോദനം എവിടെനിന്നാണ്?
      പുരോഹിതനാകാനുള്ള വലിയൊരു പ്രചോദനം എന്‍റെ വികാരിയച്ചന്മാരാണ്. പിന്നെ എന്‍റെ ജ്യേഷ്ഠനച്ചന്‍. പൂര്‍ണ്ണമായി ജീവിതം ദൈവജനത്തിനുവേണ്ടി മാറ്റിവച്ച് മുന്നോട്ട് നീങ്ങിയ വാരിപറമ്പിലച്ചന്‍, മേല്ക്കരോട്ടച്ചന്‍, ജയിംസ് വെട്ടിക്കാട്ടിലച്ചനൊക്കെ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇവര്‍ ദൈവജനത്തിന് ഗുണകരമായ കാര്യങ്ങള്‍ തീക്ഷ്ണതയോടെ നിസ്വാര്‍ത്ഥമായി ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരു വൈദികനായാലേ ഇങ്ങനെയൊക്കെ ചെയ്യാന്‍ സാധിക്കൂ എന്ന ചിത്രം ഇവര്‍ എന്‍റെ ഉള്ളില്‍ വരച്ചുതന്നു.
  • പൗരോഹിത്യജീവിതത്തില്‍ പിതാവ് കണ്ട പൗരോഹിത്യവും, യഥാര്‍ത്ഥ പൗരോഹിത്യവും തമ്മില്‍ അന്തരമുണ്ടായിരുന്നോ? യഥാര്‍ത്ഥ പൗരോഹിത്യമെന്ന് പറയുന്നത് മിശിഹായുടെ പൗരോഹിത്യമാണ്. മിശിഹായുടെ പൗരോഹിത്യമെന്ന് പറയുന്നത് കാല്‍വരിമലയില്‍വച്ച് അവസാന തുള്ളി രക്തം വരെ നല്‍കുന്നതാണ്. അത്രയൊന്നും നമുക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. കഴിയുന്നിടത്തോളം മിശിഹായുടെ പീഡാനുഭവത്തോടും കുരിശുമരണത്തോടും ചേര്‍ന്നുകൊണ്ട് പൗരോഹിത്യത്തെ അര്‍ത്ഥവത്താക്കാന്‍ ശ്രമിക്കുകയായിരുന്നു.
    • കാഞ്ഞിരപ്പള്ളി രൂപതയുടെ പിതാവായി എന്നറിഞ്ഞപ്പോള്‍ തോന്നിയ വികാരം? ആകുലതകളുണ്ടായിരുന്നോ?
      തീര്‍ച്ചയായും. ബിഷപ്പാവുകയാണെന്ന് പെട്ടെന്നറിഞ്ഞപ്പോള്‍ ആകുലത തോന്നിയിരുന്നു. ദൈവതിരുമനസ്സ് നിറവേറട്ടെയെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുകയായിരുന്നു. ഞാന്‍ ഇത് പ്രതീക്ഷിച്ചതായിരുന്നില്ല, അതിനാല്‍ പെട്ടെന്ന് എന്നെ വിളിച്ചപ്പോള്‍ എനിക്ക് ചെറിയ അസ്വസ്ഥത തോന്നി. പക്ഷേ, ദൈവത്തിലാശ്രയിച്ചുകൊണ്ട് മുന്നോട്ടുപോയി.
    • ജീവിതത്തിലുണ്ടായ ദൈവാനുഗ്രഹനിമിഷങ്ങള്‍ പങ്കുവയ്ക്കുമോ?
      ഒന്ന്, ഞാന്‍ സെമിനാരിയില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് ആസ്മാ ഉണ്ടായിരുന്നു. ദൈവം എന്നെ അതില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. പിന്നീട് എനിക്ക് ആസ്മയുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. രണ്ടാമത്തേത് വൈദികശുശ്രൂഷയില്‍ പ്രവേശിച്ചശേഷം എല്ലാം തീര്‍ന്നുവെന്ന് തോന്നിയ ചില നിമിഷങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അവിടെയെല്ലാം ദൈവം ഇടപെട്ട് എല്ലാം ശുഭകരമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് വലിയൊരു അനുഗ്രഹമാണ്.
    • പിതാവിന്‍റെ അടുത്തു വരുന്നവരെല്ലാം സന്തോഷത്തോടെയാണ് പോകുന്നത്. എല്ലാവരെയും കൈയിലെടുക്കുന്നതിന്‍റെ ടെക്നിക്ക് എന്താണ്?
      അങ്ങനെ പ്രത്യേകിച്ച് ടെക്നിക്ക് ഒന്നുമില്ല. വരുന്നവരെല്ലാം പ്രശ്നക്കാരാണ്. പക്ഷേ, നമുക്ക് സന്തോഷവും ആനന്ദവും സമാധാനവുമുണ്ടെങ്കിലേ അത് മറ്റുള്ളവര്‍ക്ക് കൊടുക്കാനാവൂ. സന്തോഷത്തോടും പുഞ്ചിരിയോടുംകൂടെ ആളുകളെ സ്വീകരിക്കാന്‍ കഴിയുമ്പോള്‍ അവര്‍ക്ക് ആ പുഞ്ചിരി സ്വാഭാവികമായി പകര്‍ന്നു കൊടുക്കുകയാണ്. അതാണ് സ്വാഭാവികമായി സംഭവിച്ചത്.
    • വിരമിക്കന്നതുവരെ വിശ്രമമില്ലാതെ ജീവിതം നയിച്ച വ്യക്തിയായിരുന്നു പിതാവ്. ഇതിനുള്ള ഊര്‍ജ്ജം എവിടെ നിന്നായിരുന്നു?
      അതു കര്‍ത്താവില്‍ നിന്നുമാത്രമാണ്…. അല്ലാതെ എന്താണ്…..
    • പിതാവിന്‍റെ വിശ്രമജീവിതത്തെക്കുറിച്ച് വിവരിക്കാമോ? വിരസത അനുഭവപ്പെടാറുണ്ടോ?
      എനിക്ക് വിരസതയൊന്നുമില്ല. അന്നും ദൈവത്തിന്‍റെ തിരുമനസ്സ് ഞാന്‍ നിറവേറ്റി.. ഇന്നും ദൈവതിരുമനസ്സ് നിറവേറ്റുന്നു. അതില്‍ വിരസതയെന്നു പറയുന്നത് ഒന്നുമില്ല. ദൈവം ഭരമേല്പിച്ച ദൗത്യം പൂര്‍ണ്ണവിശ്വസ്തതയോടെ നിറവേറ്റാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്‍റെ ദൗത്യമെന്നു പറയുന്നത് കൂടുതല്‍ സമയം പ്രാര്‍ത്ഥനയില്‍ കര്‍ത്താവിന്‍റെ കൂടെയായിരിക്കുവാനുള്ള അവസരമായിട്ടാണ് എന്‍റെ വിശ്രമജീവിതത്തെ ഞാന്‍ കാണുന്നത്!

Leave a Reply