പെട്രോളിന് പിന്നാലെ സെഞ്ചുറിയടിച്ച് ഡീസല്‍ വിലയും

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയിലുള്ള വര്‍ധനവ് തുരുമ്ബോള്‍ എഴുതപ്പെടുന്നത് പുതിയ റെക്കോര്‍ഡുകള്‍ കൂടിയാണ്. പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും രാജ്യത്ത് മൂന്നക്കം കടന്നു. രാജസ്ഥാനിലെ ശ്രീഗംഗ നഗറിലാണ് ഡീസല്‍ വില ലിറ്ററിന് 100ന് മുകളിലെത്തിയത്. നേരത്തെ പെട്രോള്‍ വിലയും ആദ്യ സെഞ്ചുറി തികച്ചത് ശ്രീഗംഗനഗറിലായിരുന്നു. ശനിയാഴ്ച രേഖപ്പെടുത്തിയ വില വര്‍ധനവിലാണ് ഡീലല്‍ വിലയും ഇവിടെ 100 കടന്നത്.

രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. സംസ്ഥാനത്തെ അതിര്‍ത്തി ജില്ലയായ ശ്രീഗംഗനഗറിലാണ് ഏറ്റവും കൂടുതല്‍ വില പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. പെട്രോള്‍ ലിറ്ററിന് 107.22 രൂപയും ഡീസലിന് 100.05 രൂപയുമാണ് നിലവിലെ വില. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഉയര്‍ന്നത്.

ജൂണ്‍ മാസം ഇതുവരെ മാത്രം ഏഴ് തവണയാണ് വിലയില്‍ വര്‍ധനവുണ്ടായത്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം 11 രൂപയോളം വര്‍ധനവ് പെട്രോളിലും ഡീസലിലും രേഖപ്പെടുത്തി.

കേരളത്തില്‍ സ്പീഡ് പെട്രോളിന്റെ വില നേരത്തെ തന്നെ നൂറ് കടന്നിരുന്നു. രാജ്യത്തെ 150ല്‍ അധികം ജില്ലകളില്‍ നൂറ് രൂപയ്ക്ക് മുകളിലാണ് പെട്രോളിന് ഈടാക്കുന്നത്. ജനുവരി, ഫെബ്രുവരി മാസത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ട് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് കാലത്ത് എണ്ണ വില കൂടിയിരുന്നില്ല. എന്നാല്‍ ഫലപ്രഖ്യാപനം വന്ന മെയ് രണ്ടിന് ശേഷം വീണ്ടും ദിനംപ്രതിയുള്ള വര്‍ധനവ് തുടരുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില ഉയരുന്നതിന്റെ ആനുപാതികമായാണ് ഇന്ത്യയിലെ വില വര്‍ധനവെന്നാണ് എണ്ണ കമ്ബനികള്‍ നല്‍കുന്ന വിശദീകരണം. രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയിലുള്ളത്. ഇതാണ് രാജ്യത്തും വില ഉയരാന്‍ കാരണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും വാദം.