ആരാധനയുടെ ഇടങ്ങള്‍

ആരാധനയുടെ ഇടങ്ങള്‍

ഈശോ തന്റെ വിജയം വഴി ലോകത്തിലെ എല്ലാ സ്ഥലങ്ങളിലും പ്രവേശിച്ചിട്ടുണ്ട്. അവിടുന്ന് തന്നെയാണ് യഥാര്ത്ഥ ദൈവാലയം. അവിടുത്തെ “ആത്മാവിലും സത്യത്തിലും” (യോഹ. 4,24) ആരാധിക്കുകയെന്നത് ഏതെങ്കിലും ഒരു പ്രത്യേക സ്ഥലവുമായി ബന്ധപ്പെട്ടിട്ടല്ല. എന്നാലും ക്രൈസ്തവലോകം ദൈവാലയങ്ങളാലും വിശുദ്ധ അടയാളങ്ങളാലും നിറഞ്ഞിരിക്കുന്നു. എന്തെന്നാല് സമ്മേളിക്കാന് പ്രത്യേകം സ്ഥലങ്ങളും ദൈവികമായ യാഥാര്ത്ഥ്യങ്ങളെ അനുസ്മരിപ്പിക്കാന് അടയാളങ്ങളും മനുഷ്യര്ക്ക് ആവശ്യമാണ്. നാം എങ്ങോട്ട് യാത്ര ചെയ്യുന്നുവോ ആ സ്വര്ഗ്ഗീയ പിതൃഭവനത്തിന്റെ പ്രതീകമാണ് ഓരോ ദൈവഭവനവും (CCC 1179-1181,1197-1198).

തീര്ച്ചയായും നമുക്ക് എവിടെ വച്ചുവേണമെങ്കിലും പ്രാര്ത്ഥിക്കാം. കാട്ടില്, കടല്ത്തീരത്ത്, കിടക്കയില്. എന്നാല് നമ്മള് കേവലം ആത്മാക്കളല്ല. ശരീരത്തോടുകൂടിയവരാണ്. അതുകൊണ്ട് നാം പരസ്പരം കാണുകയും കേള്ക്കുകയും അനുഭവിച്ചറിയുകയും വേണം. അതുകൊണ്ട് ക്രിസ്തുവിന്റെ ശരീരമായിരിക്കാന് പരസ്പരം കണ്ടുമുട്ടണമെങ്കില് സവിശേഷസ്ഥലം നമുക്കാവശ്യമാണ്. ദൈവത്തെ ആരാധിക്കാന് ആഗ്രഹിക്കുന്നെങ്കില് നാം മുട്ടുകുത്തണം. രൂപാന്തരപ്പെട്ട അപ്പം നല്കപ്പെടുന്പോള് നാം അതു ഭക്ഷിക്കണം. അവിടുന്ന് നമ്മെ വിളിക്കുന്പോള് നമ്മുടെ ശരീരത്തെ ചലിപ്പിക്കണം.

ദൈവാലയം

ക്രൈസ്തവപ്രാര്ത്ഥനാലയം പ്രത്യേക സ്ഥലത്തുള്ള ആളുകളുടെ സഭാത്മക കൂട്ടായ്മയുടെ അടയാളമാണ്. അതുപോലെ തന്നെ നമുക്കെല്ലാവര്ക്കുമായി ദൈവം തയ്യാറാക്കിയിരിക്കുന്ന സ്വര്ഗ്ഗീയവാസസ്ഥലങ്ങളുടെ ഒരു പ്രതീകവുമാണ്. ദൈവഭവനത്തില് സമൂഹമായി പ്രാര്ത്ഥിക്കാനോ ഒറ്റക്കു പ്രാര്ത്ഥിക്കാനോ അല്ലെങ്കില് കൂദാശകള്, പ്രത്യേകിച്ച് വിശുദ്ധ കുര്ബാന ആഘോഷിക്കാനോ നാം സമ്മേളിക്കുന്നു.

ഇവിടെ സ്വര്ഗ്ഗം മണക്കുന്നു, ഇവിടെ നിങ്ങള്ക്ക് ഏറെ പ്രശാന്തതയോടും ഭക്ത്യാദരങ്ങളോടും കൂടി കഴിയാം. പല പള്ളികളും നമ്മെ പ്രാര്ത്ഥനയുടെ കനത്ത അന്തരീക്ഷത്തില് നിമഗ്നരാക്കുന്നു. ഇവിടെ ദൈവം സന്നിഹിതനാണെന്ന് നമുക്ക് മനസ്സിലാകുന്നു. പള്ളിക്കെട്ടിടത്തിന്റെ സൗന്ദര്യം ദൈവത്തിന്റെ സൗന്ദര്യം, മഹത്വം, സ്നേഹം എന്നിവയിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുന്നു. പള്ളികള് വിശ്വാസത്തിന്റെ കരങ്കല് സന്ദേശവാഹകര് മാത്രമല്ല. പിന്നെയോ, ദൈവത്തിന്റെ വാസസ്ഥലങ്ങളാണ്. അവിടുന്ന് അള്ത്താരയിലെ കൂദാശയില് യഥാര്ത്ഥത്തില് സത്യമായും സത്താപരമായും സന്നിഹിതനാണ്.

Leave a Reply