പെരുന്നാളിന് കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; വിമർശനവുമായി കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ മനു അഭിഷേക് സിങ്‌വി

വലിയ പെരുന്നാളിന് കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ മനു അഭിഷേക് സിങ്‌വി. നടപടി നിന്ദ്യമാണ്. ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്ര നടത്തുന്നത് തെറ്റാണെന്നില്‍ പെരുന്നാള്‍ ആഘോഷവും അങ്ങനെ തന്നെയാണെന്ന് സിങ്‌വി ട്വീറ്റ് ചെയ്തു. കേരളം കൊവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടന്നും അദ്ദേഹം വിമര്‍ശിച്ചു.

പെരുന്നാള്‍ പ്രമാണിച്ച്‌ കേരളത്തില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസവും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്‌ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം.

രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച്‌, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് ഞായറാഴ്ചയില്‍ ഇളവ് വരുന്നത്. അതുകൊണ്ടുതന്നെ ഇളവുകളോട് പൊതുജനം ജാഗ്രതയോടെ വേണം പെരുമാറണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.