അറസ്റ്റിലായ സെമിനാരിയനും അക്രമികളുടെ പിടിയിലായ കന്യാസ്ത്രീക്കും മോചനം; ദൈവത്തിന് നന്ദി പറഞ്ഞ് വിശ്വാസീസമൂഹം

മധ്യ ആഫ്രിക്കൻ രാഷ്ട്രമായ കോംഗോയിൽനിന്ന് ആക്രമിസംഘം തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയും ക്യൂബൻ പൊലീസ് അറസ്റ്റ് ചെയ്ത സെമിനാരി വിദ്യാർത്ഥിയും മോചിതരായി. ഭക്ഷ്യക്ഷാമവും ആരോഗ്യപ്രതിസന്ധിയുംമൂലം ക്യൂബൻ ഭരണകൂടത്തിനെതിരെ ആഞ്ഞടിക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റിലായ ബ്രദർ റാഫേൽ ക്രൂസിനെ നാല് ദിവസത്തിനുശേഷം കഴിഞ്ഞ 16നാണ് വിട്ടയച്ചത്. ജൂലൈ എട്ടിന് ബന്ധികൾ തട്ടിക്കൊണ്ടുപോയ ഡോട്ടേഴ്‌സ് ഓഫ് റിസറക്ഷൻ സഭാംഗമായ സിസ്റ്റർ ഫ്രാൻസിനെയും കഴിഞ്ഞ ദിവസമാണ് മോചിതയായത്.

സിസ്റ്റർ ഫ്രാൻസിന്റെ മോചന വാർത്ത പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡും’ സെമിനാരി വിദ്യാർത്ഥിയുടെ മോചന വാർത്ത കമാഗെയി അതിരൂപതയുമാണ് വെളിപ്പെടുത്തിയത്. കീവ് റീജ്യണിലെ ഗോമോയിലെ കന്യാസ്ത്രീമ~ത്തിൽനിന്ന് സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോകുവഴിയാണ് സിസ്റ്റർ ഫ്രാൻസിനെ അക്രമികൾ തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ടുപോകലിന്റെ നടുക്കത്തിൽനിന്ന് മോചിതയായിട്ടില്ലെന്നും എന്നാൽ, സിസ്റ്റർ ഫ്രാൻസിന് ശാരീരിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടില്ലെന്നു എ.സി.എൻ റിപ്പോർട്ട് ചെയ്യുന്നു. അക്രമി സംഘത്തെകുറിച്ചോ സിസ്റ്ററിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സിസ്റ്റർ ഫ്രാൻസിൻ സുരക്ഷിതയായി തിരിച്ചെത്തിയതിൽ സന്തോഷം രേഖപ്പെടുത്തിയ എ.സി.എൻ പ്രൊജക്റ്റ് ഡയറക്ടർ റെജിന ലിഞ്ച്, ആഫ്രിക്കൻ രാജ്യങ്ങളിൽ വൈദികരെയും കന്യാസ്ത്രീകളെയും തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതിനെ അപലപിച്ചു.

ക്യൂബയിൽ ജൂലൈ 11, 12 തിയതികളിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തതാണ് 26 വയസുകാരനായ ബ്രദർ റാഫേൽ അറസ്റ്റിന് കാരണമായത്. ‘ക്രമസമാധാനലംഘനം’ നടത്തിയെന്ന കുറ്റം ചുമത്തി പിഴ ഈടാക്കിയയെന്നും റിപ്പോർട്ടുകളുണ്ട്. സഭാനേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ബ്രദറിന്റെ മോചനം സാധ്യമായതെന്ന് കമാഗെയി അതിരൂപതയിലെ ഫാ. റോളൻഡോ മോണ്ടസ് വ്യക്തമാക്കി. പ്രക്ഷോഭത്തിനിടെ പൊലീസുകാരുടെ മർദനത്തിൽനിന്ന് 14 വയസുകാരനെ രക്ഷിക്കാൻ ശ്രമിച്ച കാസ്റ്റർ അൽവാരെ എന്ന വൈദികനും പൊലീസ് പീഡനത്തിനും അറസ്റ്റിനും ഇരയായിരുന്നു. ദിവസങ്ങൾക്കുമുമ്പാണ് അദ്ദേഹത്തെ പൊലീസ് വിട്ടയച്ചത്.