റബ്ബർ കർഷകർക്ക് ആശ്വാസത്തിന്റെ ദിനങ്ങൾ;റബ്ബർ വില 180ലേക്ക് അടുക്കുന്നു

കോട്ടയം: എട്ടുവര്‍ഷത്തിനിടെ ആര്‍.എസ്.എസ്-നാല് ഗ്രേഡ് റബര്‍ കിലോക്ക് 180 രൂപയെന്ന വിലയിലേക്ക് വിപണി എത്തുകയാണ്.

179.50 രൂപയാണ് ബുധനാഴ്ച റബര്‍ ബോര്‍ഡ് വില. ആഗസ്റ്റ് തുടക്കം മുതല്‍ ക്രമാനുഗതമായി ഉയര്‍ന്നവില രണ്ടുദിവസം മാത്രമാണ് നേരിയ തോതിലെങ്കിലും ഇടിഞ്ഞത്. കഴിഞ്ഞ രണ്ടിന് 171.50 രൂപയായിരുന്നു. 12ന് 178.50ല്‍ എത്തി. 13ന് 178 ആയും 14ന് 177.50 ആയും കുറഞ്ഞു. 20ന് 179.50 ലേക്ക് ഉയര്‍ന്ന് സ്ഥിരത കൈവരിച്ചു. വരുംദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് വിപണി നല്‍കുന്ന സൂചന.

ലോക്‌ഡൗണില്‍ വെട്ട്‌ നിര്‍ത്തിയതും പലരും കൃഷി ഉപേക്ഷിച്ചതും വില ഉയരാന്‍ കാരണമായി. കോവിഡ്‌ നിയന്ത്രണങ്ങളും കണ്ടെയ്‌നര്‍ ക്ഷാമവും ഇറക്കുമതിയേയും ബാധിച്ചിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ കൈയുറക്കും മറ്റും ആവശ്യം ഉയര്‍ന്നത്‌ റബര്‍പാലിന്റെ വിലയും130.50 വരെ ഉയര്‍ത്തിയെങ്കിലും ഇപ്പോള്‍ 129.90 രൂപക്കാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ചിരട്ടപ്പാല്‍ ഇറക്കുമതി നീക്കത്തോട്‌ കേന്ദ്ര വാണിജ്യ മന്ത്രാലയവും റബര്‍ ബോര്‍ഡും അനുകൂല നിലപാടെടുക്കുന്നത് കര്‍ഷകരുടെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. ചിരട്ടപ്പാലിനെ ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌സിനുകീഴില്‍ കൊണ്ടുവരാന്‍ വന്‍കിട വ്യാപാരികള്‍ ശ്രമിക്കുന്നുണ്ട്. വിദേശത്തുനിന്ന്‌ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ ബി.ഐ.എസ്‌ മാനദണ്ഡത്തിന്‌ വിധേയമായിരിക്കണമെന്നാണെങ്കിലും ചിരട്ടപ്പാലിന്‌ ഈ അംഗീകാരമില്ല. ഈ കടമ്ബ മറികടന്നാല്‍ രാജ്യാന്തര വിപണിയില്‍ ഇറക്കുമതി വര്‍ധിക്കാനിടയാക്കും. ഇത് കര്‍ഷകര്‍ക്ക് തിരിച്ചടിയാവും.