നിയമസഭാ കയ്യാങ്കളി: മന്ത്രി ശിവൻകുട്ടി അടക്കമുള്ളവരുടെ വിടുതൽ ഹർജി തള്ളി; നവംബർ 22ന് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. ആറ് പ്രതികളും നവംബര്‍ 22ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി പ്രതികളോട് ഹാജരാകാന്‍ പറഞ്ഞത്. നവംബര്‍ 22ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.

നിയമസഭാ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ കെട്ടിച്ചമത്തതാണെന്നും അവ പരിഗണിക്കരുതെന്നുമായിരുന്നു ഹര്‍ജിയില്‍ പ്രതികളുടെ ആവശ്യം. എന്നാല്‍ ഇത് തള്ളിയ കോടതി ദൃശ്യങ്ങള്‍ തെളിവായി പരിഗണിക്കാമെന്ന് കണ്ടെത്തി. മന്ത്രി വി ശിവന്‍കുട്ടിയെ കൂടാതെ കെ.ടി. ജലീല്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ ഇ.പി ജയരാജന്‍, കെ.കുഞ്ഞമ്മദ്, കെ. അജിത്, സി.കെ. സദാശിവന്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

എംഎല്‍എമാര്‍ നടത്തിയ പ്രതിഷേധം മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടി. പ്രതികളുടേത് പ്രതിഷേധമായിരുന്നു, മറിച്ച്‌ അക്രമമല്ല. ബജറ്റ് പ്രസംഗം തടസപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശ്യം. വാച്ച്‌ ആന്‍ഡ് വാര്‍ഡായി വന്ന പൊലീസുകാര്‍ അതിക്രമം കാണിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തും തള്ളിലുമാണ് സ്പീക്കറുടെ കസേര, കംപ്യൂട്ടര്‍ തുടങ്ങിയവ നശിച്ചത്. 21 മന്ത്രിമാര്‍ ഉള്‍പ്പെടെ 140 എംഎല്‍എമാരും നിയമസഭയില്‍ ഉണ്ടായിരുന്നിട്ടും കേസില്‍ പൊലീസുകാരെ മാത്രമാണ് സാക്ഷികളായതെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

എന്നാല്‍, പ്രതികള്‍ പ്രഥമദൃഷ്ടാ കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ചെയ്യുന്നത് നിയമപരമായി തെറ്റാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതികള്‍ പൊതുമുതല്‍ നശിപ്പിച്ചത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു വാങ്ങിയ ഉപകരണങ്ങള്‍ ഒരു എംഎല്‍എയ്ക്കും നശിപ്പിക്കാനാകില്ല. പ്രതികള്‍ പൂര്‍ണ ബോധത്തോടെയാണ് അക്രമം നടത്തിയത്. ഇത്തരമൊരു പ്രവൃത്തി നിയമസഭ ചരിത്രത്തിലാദ്യമാണെന്നും പ്രോസിക്യൂഷന്‍ വാദം.

2015 മാര്‍ച്ച്‌ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ അക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.