ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കർ പ്രൈസ് പുരസ്കാരം

ലണ്ടന്‍: ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പ്രൈസ് പുരസ്‌കാരം. ഗീതാഞ്ജലി എഴുതിയ ‘രേത്ത് സമാധി’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ Tomb of Sand ആണ് 2022ലെ ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് പുരസ്‌കാരം നേടിയത്.

ഇതാദ്യമായാണ് ഒരു ഹിന്ദി രചനയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്. ഡൈസി റോക്ക്‌വെല്‍ ആണ് ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത്.

1947ലെ ഇന്ത്യ-പാകിസ്താന്‍ വിഭജന കാലത്തെ ദുരന്ത സ്മരണകളുമായി കഴിയുന്ന 80കാരിയായ ഒരു വിധവയുടെ ജീവിതം പറയുന്ന പുസ്തകമാണ് രേത്ത് സമാധി. പാകിസ്താനിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വയോധികയുടെ ജീവിതമാണ് നോവലില്‍ അനാവൃതമാകുന്നത്.

2018ല്‍ പുറത്തിറങ്ങിയ ‘രേത് സമാധി’ ഇംഗ്ലീഷിനു പുറമെ ഫ്രഞ്ച്, ജര്‍മന്‍, കൊറിയന്‍, സെര്‍ബിയന്‍ ഭാഷകളിലേക്കെല്ലാം പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. പോളിഷ് നൊബേല്‍ ജേതാവ് ഒല്‍ഗ ടൊക്കാസുക്ക്, അര്‍ജന്റീന എഴുത്തുകാരി ക്ലൗഡിയ പിനൈരോ, ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ബോറ ചുങ് അടക്കമുള്ള പ്രമുഖരെ പിന്തള്ളിയാണ് ഗീതാഞ്ജലി പുരസ്‌കാരത്തിന് അര്‍ഹയായത്. ഉത്തര്‍പ്രദേശില്‍ ജനിച്ച ഗീതാഞ്ജലി ഇപ്പോള്‍ ഡല്‍ഹിയിലാണു താമസം.