പി. സി ജോർജിന് ജാമ്യം ലഭിച്ചു; ഭാവിയിൽ ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ മുന്‍ എംഎല്‍എ പി.സി ജോര്‍ജിന് ജാമ്യം നല്‍കി ഹൈക്കോടതി. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.

വെണ്ണല പ്രസംഗത്തില്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പി സി ജോര്‍ജിന് ജാമ്യം ലഭിച്ചത്. പൊതുവേദിയില്‍ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.

തുടര്‍ച്ചയായി കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രായം കണക്കിലെടുത്തും, ആരോഗ്യ സ്ഥിതിയും മുന്‍ എംഎല്‍എ ആണെന്നതും കണക്കിലെടുത്താണ് ജാമ്യം നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. അതേസമയം പി സി ജോര്‍ജ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടു. പാലാരിവട്ടം കേസില്‍ ജാമ്യം നല്‍കി പി സി ജോര്‍ജിനെ ബഹുമാനിക്കരുത്. ജാമ്യം നല്‍കി പുറത്തിറങ്ങിയാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തില്ലെന്ന് ഉറപ്പുവരുത്തണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.