കോവിഡ്: പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു; വ്യാപനശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന

ജനീവ:കോവിഡിന്റെ പുതിയ ഉപവകഭേദം ബിഎ2.75 ഇന്ത്യയില്‍ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച്‌ ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഉപവകഭേദം നിലവില്‍ പത്ത് രാജ്യത്ത് സ്ഥിരീകരിച്ചതായും ഡബ്ല്യുഎച്ച്‌ഒ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ ഗോപിനാഥന്‍ പറഞ്ഞു.

വ്യാപനശേഷിയേറിയ വകഭേദമാണ്. കൂടുതല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമോ എന്നതില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

ഒരാഴ്ചയ്ക്കിടെ ലോകത്ത് കോവിഡ് വ്യാപനം ഏറിയതായി പ്രതിവാര റിപ്പോര്‍ട്ട് പുറത്തുവിട്ട് ഡബ്ല്യുഎച്ച്‌ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് പറഞ്ഞു. നാലാംവാരമാണ് കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി കൂടുന്നത്. ജൂണ്‍ 27മുതല്‍ ജൂലൈ മൂന്നുവരെ 46 ലക്ഷംപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 ശതമാനം വര്‍ധന. 8100 പേര്‍ മരിച്ചു.